ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായുള്ള റീല്‍സ് ; കഞ്ചാവ് കേസിലടക്കം പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്

കോയമ്പത്തൂര്‍: മാരകായുധങ്ങളുമായുള്ള റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവതിയെ പോലീസ് തിരയുന്നു. ‘ഫാന്‍സ് കോള്‍ മീ തമന്ന’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഒട്ടേറെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. തമിഴ്‌നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി എന്ന തമന്ന(23)യെ പിടികൂടാനാണ് കോയമ്പത്തൂര്‍ സിറ്റി പോലീസ് പ്രത്യേകസംഘം രൂപീകരിച്ചത്.

മിക്ക വീഡിയോകളിലും ഇവര്‍ മാരകായുധങ്ങളുമായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രാഗ ബ്രദേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. ക്രിമിനല്‍സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഈ പേജില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. എതിര്‍സംഘങ്ങളെ ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇവരുടെ പേജിൽ റീലിസ് ഇടുന്നത്.

തമന്ന നേരത്തെ കഞ്ചാവ് കേസിലടക്കം പിടിയിലായിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വി.ബാലകൃഷ്ണന്‍ പറഞ്ഞു. കഞ്ചാവ് കൈവശംവെച്ചതിന് 2021-ലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സമ്പന്നകുടുംബങ്ങളില്‍പ്പെട്ട യുവാക്കളുമായി അടുപ്പംസ്ഥാപിച്ച് ഇവരെ ബ്ലാക്ക്‌മെയില്‍ചെയ്ത് പണം തട്ടുന്നതും യുവതിക്ക് പതിവാണ്. യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പ്രതികരിച്ചു.