ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്

കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് ഇ.ഡി പരിശോധന. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചു.

ഡല്‍ഹിയിലെ മുഹമ്മദ് ഫൈസലിന്റെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലെ വീട്, കോഴിക്കോട് ഫൈസലിന് സാമ്പത്തിക ഇടപാടുള്ള ഒരു വ്യാപാര സ്ഥാപനം, കൊച്ചിയിലെ സുഹൃത്തിന്റെ വീട് അടക്കമുള്ള കേന്ദ്രങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്.

ലക്ഷദ്വപില്‍ നിന്ന് നേരത്തെ ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയില്‍ എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു. മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയുടെ പരിശോധന. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേര്‍ന്ന് ടെന്‍ഡറിലും മറ്റും ക്രമക്കേടുകള്‍ നടത്തി ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്‌തെന്നതാണ് കേസ്. ഈ കേസില്‍ മുഹമ്മദ് ഫൈസലാണ് ഒന്നാം പ്രതി