ലൈഫ് മിഷന്‍; കേസ് നീട്ടിവയ്ക്കണം എന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ലൈഫ് മിഷന്‍ കേസ് നീട്ടിവയ്ക്കണമെന്നാവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഹാജരാകുന്ന അഭിഭാഷകന് സുഖമില്ലാത്തതിനാൽ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.

യുഎഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് ആരോപണമുയര്‍ന്നത്. പരാതിയിലെ അന്വേഷണവും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമുള്ള ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പോകാനാകുമെന്ന് സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ഭരണാധികാരികളെ കുറ്റപ്പെടുത്താതെയുള്ള ഹൈക്കോടതി വിധി പൂര്‍ണമായും എതിരല്ലെന്ന വിലയിരുത്തലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.