ബം​ഗാളിൽ നിന്ന് പെൺകുട്ടിയെ കടത്തിക്കൊണ്ട് വന്ന യുവാവ് പിടിയിൽ

ബംഗാളിൽ നിന്നും കാണാതായ പെൺകുട്ടിയെ മലപ്പുറത്തു നിന്നും കണ്ടെത്തി. വാഴക്കാട്ടെ വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെയാണ് ജില്ലാ ചൈൽഡ്‌ലൈനും വാഴക്കാട് പൊലീസും ചേർന്ന് കണ്ടെത്തിയത്. പെൺ‌കുട്ടി ഒരു മാസം ഗർഭിണിയാണ്. പ്രതിയായ ബം​ഗാൾ സ്വദേശിയായ യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി വാഴക്കാട് പോലീസ് കേസെടുത്തു നാഷനൽ ചൈൽഡ് റൈറ്റ്സ് കമ്മിഷന്റെ അറിയിപ്പു ലഭിച്ച് മൂന്നു മണിക്കൂറിനുള്ളിലാണ് പോലീസും ചൈൽഡ് ലൈനും പെൺകുട്ടിയുടെ താമസസ്ഥലം കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശിയായ യുവാവിനെ വാഴക്കാട് പൊലീസ് ചോദ്യംചെയ്തുവരികയാണ്. ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് മൂന്നു വയസ്സുള്ള മകളുമായി ബംഗാളിലേക്കു മടങ്ങിപ്പോയ ഇയാൾ പതിനാറു വയസ്സുള്ള പെൺകുട്ടിയുമായാണ് തിരിച്ചെത്തിയത്. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ പി.ഷാജേഷ് ഭാസ്കറിനു മുൻപിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും ചൈൽഡ്‌ലൈനിന്റെ നേതൃത്വത്തിൽ സംരക്ഷണകേന്ദ്രത്തിലാക്കി. പെൺ‌കുട്ടി ഒരു മാസം ഗർഭിണിയാണ്. പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കൾ ബംഗാൾ പൊലീസിനു പരാതി നൽകിയിരുന്നു.