പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചു വരും, മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു. മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. താൻ പഴയതിലും ഊർജ്ജസ്വലനായി തിരിച്ചു വരുമെന്നും തന്നെ സ്നേഹിക്കുന്നവർ വിഷമിക്കരുതെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.

‘എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു. മിമിക്രിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും. കുറച്ചു നാളത്തേയ്‌ക്ക് ഞാൻ വേദിയിൽ കാണില്ല. റെസ്റ്റ് ആണ് വേണ്ടത്. ആരും അതിൽ വിഷമിക്കേണ്ട. പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്ക് ഉണ്ടാവണം’-എന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.

താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷം മൂക്കിനുണ്ടായ ചതവും ചികിത്സിക്കും. മുഖത്തും പല്ലുകൾക്കും പരുക്കേറ്റ് മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂർ നീണ്ട ശസ്‍ത്രക്രിയ ആയിരുന്നു നടത്തിയത്. താരത്തിന്റെ കൈക്കും ഒടിവുണ്ട്.

തിങ്കളാഴ്‍ച പുലർച്ചെ നാലരയോടെ കയ്‍പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.