മുല്ലപ്പെരിയാർ, തെന്മല പരപ്പാർ ഡാമുകൾക്ക് പിറകെ മലമ്പുഴ ഡാം തുറന്നു.

പാലക്കാട്. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാർ, തെന്മല പരപ്പാർ ഡാമുകൾക്ക് പിറകെ മലമ്പുഴ ഡാം തുറന്നു. മൂന്നു മണിക്ക് ശേഷം ഡാമിലെ നാലു ഷട്ടറുകൾ ഉയർത്തി. ഷട്ടറുകൾ അഞ്ച് സെ.മി വീതമാണ് തുറന്നിരിക്കുന്നത്. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്ത് മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനം നടത്തുന്നവരും ജാ​ഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശം നൽകി.

മുല്ലപ്പെരിയാർ, തെന്മല പരപ്പാർ ഡാമുകളും നേരത്തെ തുറന്നിരുന്നു. 30 സെന്‍റിമീറ്റർ വീതമാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്നത്. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കലക്ടർ നിർദേശിച്ചു. തെന്മല പരപ്പാർ ഡാമിന്‍റെ മൂന്നു ഷട്ടറുകളും തുറന്നിരിക്കുകയാണ്. വെള്ളം കല്ലടയാറ്റിലേക്കാണ് ഒഴുക്കുന്നത്. ഡാമിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ 50 സെൻറിമീറ്റർ വരെ ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. 115.82 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ വെള്ളിയാഴ്ച ഷട്ടറുകൾ തുറക്കുമ്പോൾ 109 മീറ്ററോളം വെള്ളമെത്തിയിരുന്നു. ഡാം വൃഷ്ടി പ്രദേശങ്ങളിൽ വ്യാഴാഴ്ച മഴ ശക്തമല്ലെങ്കിലും നീരൊഴുക്ക് ശക്തമാണ്.

ഇതിനാൽ കല്ലടയാറ്റിൽ 90 സെൻറി മീറ്റർ വരെ ജലനിരപ്പ് ഉയരും. ആറിൻറ തീരത്ത് ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് വിചാരിക്കരുതെന്ന് റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. ഒറ്റയടിക്കല്ല ഘട്ടം ഘട്ടമായാണ് ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. 2018 ലെ അനുഭവം ഇനി ഉണ്ടാകില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.