കഴിച്ചത് ഇഡ്ഡലി, ബില്ലില്‍ സമൂസയും കഴിച്ചെന്ന്; ചെന്നൈയില്‍ ഹോട്ടലുടമയെ അടിച്ച് കൊന്നു

ചെന്നൈ: കഴിക്കാത്ത സമോസമയുടെ തുക കൂടി ബില്ലില്‍ എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ അടിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടില്‍ മധുര കെ പുദൂര്‍ ഗവ.ടെക്‌നിക്കല്‍ ട്രെയിനിംഗ് കോളേജിന് മുന്നിലെ ഹോട്ടലിലാണ് സംഭവം.

ഹോട്ടലുടമയായ മുത്തുകുമാറിനെ കണ്ണന്‍ എന്നയാളാണ് അടിച്ചു കൊലപ്പെടുത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഇഡ്ഡലിയാണ് കഴിച്ചത്. എന്നാല്‍ ബില്‍ ലഭിച്ചപ്പോള്‍ ഇതില്‍ സമോസയുടെ തുക കൂടി എഴുതിച്ചേര്‍ത്തിട്ടുണ്ടായിരുന്നു. മുത്തുകുമാറാണ് സമോസയുടെ തുക കൂടി എഴുതിച്ചേര്‍ത്തത്.

അധിക തുക കണ്ടതോടെ കണ്ണന്‍ പരാതിയുമായി മുത്തുകുമാറിന്റെ അടുത്തെത്തി. എന്നാല്‍ കണ്ണന്‍ സമോസ കഴിച്ചെന്നും കള്ളം പറയുകയാണെന്നുമായിരുന്നു മുത്തുകുമാറിന്റെ വാദം. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ പ്രകോപിതനായ യുവാവ് ഹോട്ടലില്‍ ഉണ്ടായിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ അടിക്കുകയായിരുന്നു.

ഇയാള്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട കണ്ണനെ പോലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിക്കാത്ത സമോസയുടെ തുക ബില്ലില്‍ എഴുതിച്ചേര്‍ത്ത ദേഷ്യത്തിനാണ് മുത്തുകുമാറിനെ ആക്രമിച്ചതെന്ന് കണ്ണന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.