അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു; നീലച്ചിത്ര നായകനെന്ന പേര് വീണു പരാതിയുമായി ഒരു യുവാവ് കൂടെ

തിരുവനന്തപുരം. സിനിമാ അഭിനയ മോഹവുമായി എത്തിയ യുവാവിനെ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ മറ്റൊരു യുവാവും സമാന പരാതിയുമായി രംഗത്ത്. ദീപാവലി ദിനത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുന്ന വെബ് സീരീസ് മാതൃകയിലുള്ള ചിത്രത്തിന്റെ അണിയറക്കാര്‍ക്കെതിരെ വെങ്ങാനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

പരാതിയുമായി ബാലരാമപുരം സ്വദേശിയായ 35 കാരന്‍ രംഗത്തെത്തി. വെങ്ങാനൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കവടിയാര്‍ സ്വദേശിയായ വെബ് സീരിസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ് ഫോമിനെതിരെയാംണ് ബാലരാമപുരം സ്വദേശിയുടെയും പരാതി. ഹ്രസ്വ ചിത്രമെന്ന പേരില്‍ ചിത്രീകരിച്ച വെബ് സീരിസില്‍ ഒന്ന് ഒടിടിയില്‍ റിലീസായതിന് പിന്നാലെയാണ് താന്‍ ചതിയില്‍ പെട്ടതെന്ന് മനസ്സിലായതെന്ന് യുവാവ് പറയുന്നു. കോവിഡ് പ്രതിസന്ധിക്കിടെയാണ് അവസരം ലഭിച്ചത്. നായകന്റെ കൂട്ടുകാരനായി ഒരു ചിത്രത്തിലും സെക്യൂരിറ്റിയായി മറ്റ് ഒരു ചിത്രത്തിലും വേഷം ചെയ്തുവെന്ന് യുവാവ് പറയുന്നു.

മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം 3000 രൂപ തന്നു. ചിത്രം പുറത്തിറങ്ങിയപ്പോള്‍ നീല ചിത്ര നായകനെന്ന പേര് വീണെന്നും യുവാവ് പറയുന്നു. അപമാനത്താല്‍ വീടിന് പുറത്തിറങ്ങുവാന്‍ കഴിയുന്നില്ല. പോലീസില്‍ പരാതി നല്‍കുവാന്‍ ധൈര്യമില്ലായിരുന്നുവെന്നും യുവാവ് പറയുന്നു.

അതേസമയം വെങ്ങാനൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായികയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. തന്നെ വഞ്ചിച്ചതാണെന്നും ചിത്രം പുറത്ത് വിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നും യുവാവ് പറയുന്നു. എന്നാല്‍ 90 ശതമാനം നഗ്നത പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് കരാറില്‍ ഒപ്പിട്ട ശേഷമാണ് ചിത്രീകരണം ആരംഭിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.