മണിപ്പുര്‍ ഭീകരാക്രമണത്തിന് തിരിച്ചടി; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, എ കെ 47 തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു

മണിപ്പുര്‍ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് സൈന്യം. വടക്ക് -കിഴക്കന്‍ മേഖലയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. എ കെ 47 തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത തോക്കുകളില്‍ ചൈനീസ് നിര്‍മ്മിത തോക്കും കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനിസ് സഹായം ലഭിച്ചതായി വിവരം ലഭിച്ചിരുന്നു.

വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരവാദികള്‍ക്ക് പിന്നില്‍ ചൈനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വടക്ക് കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്‍മറിലെ അരാകന്‍ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സംഘടനകള്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നാണ് വിവരം.

യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) കമാന്‍ഡര്‍ പരേഷ് ബറുവ, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് ( ഐഎം) ഫുന്‍ടിംഗ് ഷിംറാങ് എന്നീ ഭീകരവാദികള്‍ ചൈനിസ് സംരക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയിലെ യുന്നാന്‍ പ്രവിശ്യയിലാണ് ഭീകരവാദികള്‍ ചൈനീസ് സംരക്ഷണയില്‍ കഴിയുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.