രണ്ട് വിവാഹം കഴിച്ചു, ഇപ്പോഴുള്ള വിവാഹത്തില്‍ ഞാന്‍ ഹാപ്പിയാണ്, മായാ മൗഷ്മി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമായിരുന്നു മായ മൗഷ്മി. ദൂരദര്‍ശനില്‍ തുടങ്ങിയ സീരിയല്‍ അഭിനയം, ഒരേ സമയം എട്ട് സീരിയലുകളില്‍ വരെ മായ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കുറേ കാലമായി അഭിനയ രംഗത്ത് നിന്നും വീട്ടു നില്‍ക്കുകയാണ് നടി. അതിന്റെ കാരണം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മായ. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി തന്റെ മനസ് തുറന്നത്.

മായ മൗഷ്മിയുടെ വാക്കുകള്‍, കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകന്‍ ജനിച്ചപ്പോള്‍ സീരിയലുകള്‍ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചില്ല. അതേ മിസ്സിങ് മകള്‍ക്കും വരാന്‍ അനുവദിയ്ക്കില്ല. മകള്‍ ഇപ്പോള്‍ രണ്ടാം ക്ലാസിലേക്ക് പോകുകയാണ്. അഭിനയിക്കുന്നതിന് മക്കള്‍ക്ക് എതിര്‍പ്പ് ഒന്നും ഇല്ല. പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണം എന്നാണ് മകള്‍ പറഞ്ഞിരിയ്ക്കുന്നത്. സീരിയലില്‍ അത് നടക്കില്ല. രാവിലെ പോയാല്‍ രാത്രി എപ്പോഴാണ് ഷൂട്ടിങ് കഴിയുന്നത് എന്ന് പോലും അറിയില്ല. സിനിമ ആണെങ്കില്‍ എന്നാലും കുഴപ്പമില്ല. നല്ലൊരു വേഷം വന്നാല്‍ സിനിമ ചെയ്യും.

ആദ്യം വിവാഹത്തിന് ശേഷമാണ് സീരിയല്‍ ലോകത്തേക്ക് വന്നത്. ഭര്‍ത്താവിന് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരുടെ ബന്ധുക്കള്‍ എതിര്‍പ്പ് പറഞ്ഞു. അഭിനയിക്കാന്‍ എനിക്ക് ചെറുപ്പംമുതലേ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോള്‍ അഭിനയിച്ചു തുടങ്ങി. പിന്നീട് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകള്‍ എന്നെ കുറിച്ച് വന്നു എന്ന് ഞാന്‍ അറിഞ്ഞു. എനിക്കെന്തോ മാരക രോഗം വന്നു എന്നൊക്കെയാണ് കേട്ടത്. ഞാന്‍ സോഷ്യല്‍ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാറില്ല, പുറത്ത് പോകുമ്പോള്‍ മാത്രം ചേട്ടന്റെ പഴയൊരു ഫോണുണ്ട്, അതെടുക്കും. പിന്നെ സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന സൗഹൃദം വേണ്ട എന്ന് തോന്നി. ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകാമല്ലോ.

സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഈ സമയത്താണ് ഇന്‍ഡസ്ട്രിയില്‍ ആരൊക്കെയാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍ എന്ന് ഞാനറിഞ്ഞത്. നമ്മള്‍ ഇന്റസ്ട്രിയില്‍ ഉള്ള സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവര്‍ പലരും വിട്ട് നിന്നപ്പോള്‍ വിളിച്ച് പോലും നോക്കിയില്ല. എന്നാല്‍ ഇപ്പോഴും എന്റെ ആ പഴയ ലാന്റ് ഫോണ്‍ നമ്പറില്‍ വിളിയ്ക്കുന്ന സുഹൃത്തുക്കളുണ്ട്. പിന്നെ എന്ത് വന്നാലും ആത്മയുടെ വാര്‍ഷിക യോഗത്തിന് എങ്ങിനെയും ഞാന്‍ പോകാറുണ്ട്. അന്ന് എല്ലാവരെയും കാണും.