ഇത്ര ചീപ്പാകാമോ പ്രതിപക്ഷനേതാവ്; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ അഴിമതി ആരോപണത്തില്‍ അമേരിക്കൻ കമ്പനി ഇഎംസിസി പ്രതിനിധികളുമായി തിരുവനന്തപുരത്ത് ചർച്ച നടത്തിയെന്നും എന്നാൽ എന്താണ് സംസാരിച്ചതെന്ന് ഓർക്കുന്നില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കേരളത്തിൽ ഒരുപാട് പേർ വന്നുകണ്ടിട്ടുണ്ട്. എന്നാൽ ന്യൂയോർക്കിൽ വച്ച് ആരേയും കണ്ടിട്ടുമില്ല, ചർച്ച നടത്തിയിട്ടുമില്ലെന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

സ്വപ്‌ന സുരേഷിനൊപ്പം ചെന്നിത്തല നിൽക്കുന്ന ചിത്രം പുറത്തുവന്നില്ലേ. സ്വപ്‌നയുമൊത്തുള്ള ചിത്രമുള്ളതിനാൽ ചെന്നിത്തല സ്വർണം കടത്തിയെന്ന് പറയാനാകുമോ. ഇത്ര ചീപ്പാകാമോ പ്രതിപക്ഷനേതാവെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. പ്രതിപക്ഷ നേതാവ് ഇങ്ങനെ തരംതാഴുന്ന കാര്യങ്ങൾ പറയുന്നത് അത്ഭുതകരമാണ്. താനാണ് ഫിഷറീസ് നയം ഉണ്ടാക്കിയത്. എല്ലാ ട്രേഡ് യൂണിയനുകളുമായും ചർച്ച ചെയ്താണ് നയത്തിന് രൂപം കൊടുത്തത്. മന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചർച്ചയിലല്ല നയത്തിൽ നിന്നും വ്യതിചലിക്കുകയില്ല എന്നതിലാണ് കാര്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള തീരം അമേരിക്കൻ കമ്പനിയ്ക്ക് ഫിഷറീസ് വകുപ്പ് തീറെഴുതിക്കൊടുത്തുവെന്ന ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ.