അന്നദാനത്തിനായി ക്യൂ നിന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 12 വർഷം തടവ് ശിക്ഷ

തൃശ്ശൂര്‍: അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 12 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിൽ 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെരുമ്പിലാവ് സ്വദേശി വിനോദാണ് കേസിലെ പ്രതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി ആര്‍ റീനാ ദാസാണ് കേസിൽ വിധി പറഞ്ഞത്. അതിക്രമ വിവരം പെണ്‍കുട്ടി കൂടെയുണ്ടായിരുന്ന മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ ടെമ്പില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകളുള്‍പ്പടെ 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി.