നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയത് അമ്മ

തിരുവനന്തപുരം: കടൽത്തീരത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് പിടിയിലായത്. ഭർത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രസവിച്ചയുടനെ ജൂലി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ശുചിമുറിയ്ക്ക് പിന്നിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് നായ്ക്കൾ ജഡം കടിച്ചുകൊണ്ട് പോയി കടൽത്തീരത്ത് ഇടുകയായിരുന്നു.

ഇക്കഴിഞ്ഞ 18നാണ് നവജാത ശിശുവിന്റെ മൃതദേഹം കടൽത്തീരത്ത് നിന്നും കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താൻ സമീപത്തുള്ള ആശുപത്രികളിൽ മുഴുവൻ പൊലീസ് പരിശോധന നടത്തി. അങ്ങനെ സംശയം ജൂലിയിലേയ്ക്കെത്തി. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ ഇവരുടെ പ്രസവം അടുത്തിടെ നടന്നതായി കണ്ടെത്തി. ഇതോടെ ഇവർ കുറ്റം സമ്മതിച്ചു. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. പതിമൂന്ന് വയസുള്ള ഒരു മകനുണ്ട്. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്.