ഒരുപാട് വേദനയുള്ള കാര്യമാണ്: സമാന്തയുമായുള്ള വിവാഹമോചന വാര്‍ത്തകളെക്കുറിച്ച്‌ നാഗചൈതന്യ

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്‌ സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് തന്റെ പേരിനൊപ്പമുള്ള അക്കിനേനി എന്ന കുടുംബ പേര് സമാന്ത മാറ്റിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നാഗചൈതന്യയുമായി നടി വേര്‍പിരിയാന്‍ പോകുകയാണെന്നും അതുകൊണ്ടാണ് നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരില്‍ നിന്ന് വെട്ടി മാറ്റിയതെന്നും തുടങ്ങിയ ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ നാഗ ചൈതന്യ.

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ വരുന്ന വാര്‍ത്തകളില്‍ തനിക്ക് വേദനയുണ്ടെന്നും നാഗചൈതന്യ പറയുന്നു. ലവ് സ്റ്റോറി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഫിലിം കംപാനിയനോട് സംസാരിക്കുകയായിരുന്നു നാഗചൈതന്യ.

നാഗചൈതന്യയുടെ വാക്കുകള്‍:

‘തീര്‍ച്ചയായും, തുടക്കത്തില്‍, ഇത് അല്‍പ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകള്‍ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം ഞാന്‍ പഠിച്ചത്, ഇന്നത്തെ കാലത്ത് വാര്‍ത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാര്‍ത്തകളാണെന്നാണ്,’ എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.ഇതൊന്നും ആളുകളുടെ മനസ്സില്‍ അധികനേരം നിലനില്‍ക്കില്ല. യഥാര്‍ത്ഥ വാര്‍ത്തകള്‍, പ്രസക്തമായ വാര്‍ത്തകള്‍ നിലനില്‍ക്കും. എന്നാല്‍ ഇത്തരം ഉപരിപ്ലവമായ വാര്‍ത്തകള്‍, ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തില്‍ ഞാനെത്തി ചേര്‍ന്നതോടെ, അതെന്നെ ബാധിക്കുന്നത് നിര്‍ത്തി’

ഒന്നു രണ്ടു വര്‍ഷം മുമ്ബ് വരെ സോഷ്യല്‍ മീഡിയ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി വന്നതിനു ശേഷം എന്നില്‍ എന്തോ പരിണമിച്ചതായി തോന്നുന്നു. അല്ലെങ്കില്‍ എന്തോ എന്നെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോയി, അതോടെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.

എന്റെ കരിയറിലെ തുടക്കം മുതല്‍ ഞാനെന്റെ വ്യക്തിഗത ജീവിതം തീര്‍ത്തും വ്യക്തിപരമായും പ്രൊഫഷണല്‍ ജീവിതം പ്രൊഫഷണലായും തന്നെയാണ് നിലനിര്‍ത്തുന്നത്. ഞാനൊരിക്കലും രണ്ടും മിക്സ് ചെയ്തിട്ടില്ല. എന്റെ മാതാപിതാക്കളില്‍ നിന്ന് പഠിച്ച ശീലമാണിത്. അവര്‍ വീട്ടില്‍ വന്നുകഴിഞ്ഞാല്‍ ഒരിക്കലും ജോലിയെക്കുറിച്ച്‌ സംസാരിക്കുന്നതു കണ്ടിട്ടില്ല. അവര്‍ ജോലിക്ക് പോകുമ്ബോള്‍, അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ജോലിയിലേക്കും കൊണ്ടുവരാറില്ല. വളരെ നല്ലൊരു ബാലന്‍സ് തന്നെ അവര്‍ സൂക്ഷിച്ചിരുന്നു, ഞാനെപ്പോഴും അത് ശ്രദ്ധിച്ചിരുന്നു’, നാഗചൈതന്യ വ്യക്തമാക്കി.