വാക്‌സിനെടുക്കാത്തത് 5000ത്തോളം അദ്ധ്യാപകർ; വീട്ടിലിരുന്നാൽ മതി, സ്‌കൂളിൽ വരേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത അദ്ധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്‌കൂളുകൾ തുറന്നിട്ടും 5000ത്തോളം അദ്ധ്യാപകർ വാക്സിനെടുക്കാത്ത സ്ഥിതിവിശേഷമാണ് ഉള്ളത്. വാക്സിൻ സ്വീകരിക്കാതെ ഇരിക്കുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെയുള്ളവർ വീട്ടിലിരുന്നാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മഹാഭൂരിപക്ഷവും സഹകരിക്കുമ്പോൾ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച വരുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. ചില അദ്ധ്യാപകർ വാക്സിൻ എടുക്കാതെ തന്നെ സ്‌കൂളിലേക്ക് വരുന്നുണ്ട്. വിഷയം ആരോഗ്യവകുപ്പിന്റെയും ദുരന്ത നിവാരണ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തും. വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ ക്ലാസുകളിലേക്ക് എത്താൻ ചില സ്‌കൂൾ അധികൃതർ നിർബന്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.