കേരളത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്നറിയാം. ഇന്ന് നടക്കുന്ന മന്ത്രിസഭയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. യുപിഎസ് സി അംഗീകരിച്ച മൂന്ന് പേരില്‍ നിന്ന് ഒരാളെയാണ് പോലീസ് മേധാവിയായി തീരുമാനിക്കുക. പരിഗണിക്കേണ്ട 3 പേരുടെ പട്ടിക യുപിഎസ്‌സി സമിതി കൈമാറിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മീഷണറായ എഡിജിപി അനിൽകാന്ത്, അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
റോഡ് സുരക്ഷ കമ്മീഷണര്‍ അനില്‍കാന്തിനാണ് കൂടുതല്‍ സാധ്യത. അടുത്ത ജനുവരി മാസത്തിലാണ് അനില്‍കാന്ത് വിരമിക്കുന്നത്. വനിതാ പോലീസ് മേധാവി വരട്ടെയെന്ന് സർക്കാർ തീരുമാനമെടുത്താൽ ബി സന്ധ്യ പോലീസ് തലപ്പെത്തും, അത് ചരിത്രമാകും. സംസ്ഥാനത്ത് ഇതുവരെ ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവിയിലേക്ക് വനിത എത്തിയിട്ടില്ല. പട്ടികയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സുദേഷ് കുമാര്‍. പക്ഷെ ഇതര സംസ്ഥാനത്ത് ജോലി ചെയ്യവേ ചില കേസുകളിൽ ഉൾപ്പെട്ടതു൦ മകൾ പൊലീസുകാരനെ മർദിച്ചതും സുദേഷ് കുമാറിന്റെ സാധ്യത കുറയ്ക്കുന്നു.