വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് പിടിയിൽ. വെള്ളിയാഴ്ച രാത്രി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം നിഖിലിനെ കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായം കുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 5 ദിവസമായി ഒളിവിലായിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് നിഖിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നിഖിൽ ഒളിവിൽ പോയത്. നിഖിലിനെ എസ്.എഫ്.ഐയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പതിനാല് അംഗ സംഘമായിട്ടായിരുന്നു അന്വേഷണം. നിഖിലിന്റെ മാതാപിതാക്കളെയും നിഖിലുമായി ബന്ധമുള്ള എട്ട് പേരെയും സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേ സമയം മുൻ എസ്.എഫ്.ഐ നേതാവിന് രണ്ട് ലക്ഷം രൂപ നൽകി നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിഖിലിനെ പിടികൂടിയ ശേഷം തുടരന്വേഷണം നടത്താനായിരുന്നു പൊലീസ് നീക്കം.