പോക്‌സോ പ്രതി വിവാഹം ചെയ്ത പത്തൊൻപത് കാരി മരിച്ച നിലയിൽ.

കോഴിക്കോട്. പോക്‌സോ കേസ് ഒത്തു തീർക്കാൻ പ്രതി താലി കെട്ടി ജീവിത പങ്കാളിയാക്കിയ ഗർഭിണിയായ പെൺകുട്ടിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഏലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ഭാഗ്യ (19)യാണ് മരണപ്പെട്ടത്. ഭാഗ്യ ഗർഭിണിയായിരുന്നു.

പോക്‌സോ കേസ് ഒത്തു തീർക്കാനായാണ് കേസിലെ പ്രതി പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നത്. ആറുമാസം മുൻപ് വിവാഹിതയായ യുവതിയെ വെള്ളിയാഴ്ച ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആറ് മാസം മുൻപായിരുന്നു അനന്തുവും ഭാഗ്യയും പ്രണയിച്ച് വിവാഹം കഴിച്ചിരുന്നത്.

രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പോക്‌സോ കേസിൽ അനന്തു അറസ്റ്റിലാവുകയും, തുടർന്ന് ഭാഗ്യ പ്രായപൂർത്തിയായ ദിവസം ഇരുവരെയും വിവാഹം കഴിപ്പിച്ച് കേസ് ഒത്തുതീർപ്പിലാക്കുകയുമാണ് ഉണ്ടായത്. അനന്തുവിന്റെ അമ്മ ഭാഗ്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നു ബന്ധുക്കൾ പറയുന്നുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസിൽ അന്വേഷണം നടത്തി വരുകയാണ്.