ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന സംശയമുയരുന്നുണ്ട്. തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂ‌ൾ വിദ്യാർത്ഥി ധർമ്മടം ഒഴയിൽ ഭാഗം ഷഹർബാൻ ഹൗസിൽ കോട്ടക്കണ്ടി ലിയാഖത്ത് – ഷഹറ ദമ്പതികളുടെ മകൻ കെ.കെ. ആതിലിനെ (14) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാവ് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടിൽ വല്യമ്മ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. കുളിക്കാനെന്നു പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയ ആദിലിനെ പിന്നീട് മരിച്ച നിലയിൽ കാണുകയായിരുന്നു.

പരിസരവാസികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് ലിയാഖത്ത് ഗൾഫിലാണുള്ളത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷിബില സെറിൻ, സാഹിർ എന്നിവർ സഹോദരങ്ങളാണ്. സംഭവത്തെ കുറിച്ച് ധർമ്മടം പോലീസ് അന്വേഷണം ആരംഭിച്ചു.