ആരോപണം ഗൗരവമുള്ളത്,മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല Monson Mavunkal

ന്യൂഡല്‍ഹി. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്ലിന്റെ പോക്‌സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് മോന്‍സണ്‍ സുപ്രീംകോടതി നൽകിയ ജാമ്യാപേക്ഷ പിന്‍വലിക്കുകയായിരുന്നു.

മോന്‍സനെതിരെ ഉള്ള ‘പെണ്‍കുട്ടിയെ ആവര്‍ത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണം’ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഓഫീസ് ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു എന്നാണ് കേസ്. 2019ല്‍ ആയിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് മോന്‍സണെതിരെ കേസെടുത്തിരുന്നത്. തുടര്‍ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് മോന്‍സണ്‍ പീഡിപ്പിച്ചുവെന്നായിരുന്നു രക്ഷിതാവ് പരാതി നൽകിയിരുന്നത്.ഈ കേസ് ഉള്‍പ്പെടെ മുന്നു പീഡന കേസുകളാണ് മോന്‍സണ് ഇപ്പോൾ നിലവിൽ ഉള്ളത്.

ഹൈക്കോടതി നേരത്തെ മോന്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു മോണ്‍സന്റെ ആരോപണം. തന്നെ ജയിലില്‍ തന്നെ കിടത്താന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേരള പൊലീസില്‍ സ്വാധീനമുള്ള ഒരു വനിതയാണ് കേസുകള്‍ക്ക് പിന്നിലെന്നും മോന്‍സണ്‍ ആരോപിക്കുകയുണ്ടായി. പോക്‌സോ കേസിലെ പരാതിക്കാരിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും മോന്‍സണ്‍ കോടതിയില്‍ വാദിച്ചിരുന്നു.