അധ്യാപികയ്ക്ക് പിഎഫ് നല്‍കാന്‍ കോണ്ടവുമായി കാത്തുനിന്ന ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍.വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ ഉണ്ടാകും. മാര്‍ച്ച് 10നാണ് സംഭവം.അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. അധ്യാപികയോട് ഒരു ഷര്‍ട്ട് കൂടി വാങ്ങിവരാന്‍ ഇയാള്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ അധ്യാപികയുടെ പരാതിപ്രകാരം അടുത്ത മുറിയില്‍ കാത്തിരുന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടി. വിനോയിയെ കോട്ടയത്ത് വെച്ചാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഫിനോഫ്തലിന്‍ പൊടി പുരട്ടി വിജിലന്‍സ് നല്‍കിയ ഷര്‍ട്ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. മറ്റ് ചില അധ്യാപികമാരോടും ഇയാള്‍ അശ്ലീല ചാറ്റ് നടത്തിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിലവില്‍ വിനോയ് റിമാന്‍ഡിലാണ്.

അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് നടപടി. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്‍