ഉച്ചഭാഷിണി നിയന്ത്രണം കർശനമാക്കാൻ സർക്കാർ നിർദേശം

ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദേശം നൽകി. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 2020 ൽ പ്രാബല്യത്തിലുണ്ട്. എന്നാൽ ഇതുവരെയും ഫലപ്രദമായി അത് നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടി അതിനെത്തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും ഉത്സവപ്പറമ്പുകളിലും മറ്റു മതപരമായ ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്. ഉച്ചഭാഷിണികളിൽ നിന്നുള്ള അമിത ശബ്ദം കാരണം കുട്ടികൾ, പ്രായം ചെന്നവർ, രോഗികൾ തുടങ്ങിയവർക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

2020 ലെ കേന്ദ്ര ചട്ടപ്രകാരം സർക്കാർ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്നു ഹാൾ, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്.