മോഡലുകളുടെ മരണത്തില്‍ കൊച്ചിയിലെ ഹോട്ടലിന്റെ പങ്കെന്ത്? പരിശോധനയില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍

കൊച്ചി:ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ്‌ മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ചത്. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ മൊഴി നല്‍കിരുന്നു. മുന്‍ മിസ് കേരളയുടെയും റണ്ണര്‍ അപ്പിന്റെയും മരണവുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക് പോലീസ് കസ്റ്റഡിയിലെടുത്തു.ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷന് തൊട്ടടുത്തുളള നമ്ബര്‍ 18 ഹോട്ടലിലാണ് പരിശോധന നടത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഹാര്‍ഡ് ഡിസ്‌കാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പാസ്സ്‌വേര്‍ഡ് ചോദിച്ചപ്പോള്‍ അത് അറിയില്ലെന്നാണ് ഹോട്ടല്‍ അധികൃതരുടെ മറുപടി. ദൃശ്യങ്ങള്‍ അടുത്ത ദിവസം വിശദമായി പരിശോധിക്കും. നിശ്ചിതസമയം കഴിഞ്ഞും മദ്യവില്‍പ്പന നടത്തിയതിന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് തൊട്ടടുത്ത ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരില്‍ എക്‌സൈസും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രഎജന്‍സികളും ഇവിടെ പരിശോധനയ്‌ക്കെത്തിയതാണ്. എന്നാല്‍ ഈ ഡിജെ പാര്‍ട്ടിയെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഹോട്ടലുടമ തയാറായില്ല.

നവംബര്‍ ഒന്നിനായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീര്‍, മോഡല്‍ അഞ്ജന ഷാജന്‍ എന്നിവര്‍ പാലാരിവട്ടത്ത് കാര്‍ നിയന്ത്രണം വിട്ട് മറഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കെ.എ.മുഹമ്മദ് ആഷിക് എന്നയാള്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം.