ഇടത് സര്‍ക്കാരിനെ കടലിന്‍റെ മക്കള്‍ കടലില്‍ എറിയും; ഉമ്മന്‍ ചാണ്ടി

മത്സ്യ തൊഴിലാളികളോടുള്ള ക്രൂര സമീപനമാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ പുറത്തുവന്നതെന്നും ഇടത് സര്‍ക്കാരിനെ കടലിന്‍റെ മക്കള്‍ കടലില്‍ എറിയുമെന്നും ഉമ്മന്‍ ചാണ്ടി. മത്സ്യ തൊഴിലാളികളെ വഴിയാധാരമാക്കുന്ന സര്‍ക്കാരിന്‍റെ ജനദ്രോഹ നയം പ്രതിപക്ഷ നേതാവ് കണ്ടുപിടിച്ചത് കേരളത്തെ അപമാനിക്കാനല്ല.

തെറ്റ് കണ്ടുപിടിച്ചത് കുറ്റമായാണ് മുഖ്യമന്ത്രിയുടെ ആരോപണമെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി കൊടുത്ത കരാറാണ് കേരളത്തിന് അപമാനമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരാര്‍ പിന്‍വലിച്ചത് ഔദാര്യമല്ലെന്നും പിടിച്ച്‌ നില്‍ക്കാനുള്ള സര്‍ക്കാരിന്‍റെ പരിശ്രമമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാരാണ് പിണറായിയുടേത്. ഈ സര്‍ക്കാരില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ ബി.പി.എല്‍ വിഭാഗത്തിന് സൗജന്യ അരി നല്‍കിയപ്പോള്‍ ഇടത് സര്‍ക്കാര്‍ ആ അരിക്ക് 2 രൂപ കൈകാര്യ ചാര്‍ജ് ഏര്‍പ്പെടുത്തിയതായും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.