കോണ്‍ഗ്രസിനെ മടുത്തിട്ടല്ല, നേതാക്കളെ മടുത്തിട്ടാണ് പാർട്ടി വിട്ടത്, സുധാകരനുമുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്, പദ്മജ

തിരുവനന്തപുരം∙ അല്‍പമെങ്കിലും തന്നെ കേള്‍ക്കാന്‍ തയാറായത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മാത്രം. കോണ്‍ഗ്രസിനെ മടുത്തിട്ടല്ല, നേതാക്കളെ മടുത്തിട്ടാണ് പാർട്ടി വിട്ടതെന്ന് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാല്‍. സുധാകരനു മുന്നില്‍ താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പത്മജ പറഞ്ഞു. ഒരുപാട് നേതാക്കളുടെ അടുത്തുപോയി നാണംകെട്ടിട്ടുണ്ട്.

ചിലർ പറഞ്ഞ വാക്കുകൾ ഇപ്പോൾ പറയാൻ സാധിക്കില്ല. തന്റെ അച്ഛനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അച്ഛന്റെ ശാപമാണ് കോൺഗ്രസ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് തോന്നാറുണ്ടെന്നും അവർ പറഞ്ഞു. കോൺഗ്രസ് വിടാൻ തീരുമാനിച്ചത് മൂന്നുകൊല്ലം മുമ്പാണ്. കെസി വേണുഗോപാലിന്റെ പേരുപറഞ്ഞ് ചില കള്ളന്മാർ കളിക്കുകയാണ്. കെസി അത് അറിഞ്ഞുപോലും കാണില്ല. അദ്ദേഹത്തെ ഞാൻ പലതവണ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല. ഞാൻ പൊയ്‌ക്കോട്ടെ എന്നുവിചാരിക്കുന്നവരായിരുന്നു.

കോൺഗ്രസ് സ്ത്രീകൾക്ക് ഒരു പരിഗണനയും നൽകുന്നില്ല. സ്ത്രീകൾ എന്നുകേൾക്കുമ്പോഴേ നേതാക്കൾക്ക്പു ച്ഛമാണ്. ബിജെപി ഇങ്ങോട്ട് സമീപിച്ചതാണ്. കേന്ദ്ര നേതാക്കളാണ് സമീപിച്ചത്. പ്രവർത്തന സ്വാതന്ത്ര്യം മാത്രമാണ് ബി ജെപിയോട് ആവശ്യപ്പെട്ടത്. ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് വാഗ്ദാനമൊന്നും നൽകിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും. ബിജെപി സംസ്ഥാന നേതാക്കളുടെ അതൃപ്തി സ്വാഭാവികം.- പത്മജ പറഞ്ഞു.

തന്‍റെ പാര്‍ട്ടി മാറ്റത്തില്‍ കെ.മുരളീധരന്‍ വിരണ്ടുപോയെന്നും അതുകൊണ്ടാണ് തൃശൂരിലേക്ക് ഓടിയതെന്നും പത്മജ പറഞ്ഞു. ‘‘കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മത്തിൽ സഹോദരിയായതെന്ന് പറഞ്ഞതൊന്നും മറന്നിട്ടില്ല. എന്നെ ചീത്ത പറഞ്ഞിട്ട് തിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുമെങ്കിൽ ജയിക്കട്ടെ. ഞാൻ വലിയ ആളാണെന്ന് പറഞ്ഞിട്ടില്ല. ബിജെപിക്ക് കാൽകാശിന്റെ ഗുണമില്ലെന്ന് പിന്നെ എന്തിനാണ് പറയുന്നത്? എന്തിനാണ് ഇന്നലെ വടകരയിൽനിന്ന് ഓടി തൃശൂരിലേക്ക് പോയത്? ഞാൻ ഒന്നും അല്ലെങ്കിൽ എന്തിനാണ് അവസാനം ഈ കളി കളിച്ചത്?’’– പത്മജ ചോദിച്ചു.

വിറളി പൂണ്ടുകൊണ്ടാണ് തന്നെ ചീത്ത വിളിക്കുന്നത്. മനഃസമാധാനത്തിനു വേണ്ടി വിളിക്കുന്നതാണ്. അച്ഛൻ പോയപ്പോൾ അച്ഛനെ വരെ വിളിച്ചിട്ടുണ്ട്. അളമുട്ടിയാല്‍ ചേരയും കടിക്കും, അതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. ചേട്ടനായിപ്പോയി, അനിയനായിരുന്നെങ്കിൽ രണ്ട് അടി കൊടുക്കുമായിരുന്നെന്നും പത്മജ പറഞ്ഞു.