പാലക്കാട് ക്ഷേത്രക്കുളത്തിൽ പത്തൊമ്പതുകാരൻ മുങ്ങി മരിച്ചു

പാലക്കാട്: ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയ പത്തൊമ്പതുകാരൻ മുങ്ങി മരിച്ചു. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി (19) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകീട്ട് ആറരയോടെ ലക്കാട് പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലാണ് സംഭവം. 50 ഓളം സ്വാമിമാർ ഈ സമയത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയിരുന്നു. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിലെത്തി കുളിക്കുന്നതിനിടയിൽ ശബരി മുങ്ങിപ്പോകുകയായിരുന്നു.

കാണാതായ ശബരിയെ നീണ്ടനേരം നടത്തിയ തിരച്ചിലിലാണ് വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തുന്നത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.