പെഗസിസ് ഫോൺ ചോർത്തൽ വിവാദം; പൊതുതാത്പര്യ ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദേശീയ രാഷ്ട്രീയത്തിൽ കോളിളക്കം സ്രഷ്ടിച്ച പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുക. സുപ്രിം കോടതി മുൻ ജഡ്ജിയുടെ പേരും പെഗസിസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗസിസിൽ കേന്ദ്ര സർക്കാർ നേരിടുന്നത്. പെഗസിസ് ഒരു കെട്ടുകഥ മാത്രമെന്ന പാർലമെൻറിലെ നിലപാട് സർക്കാരിന് സുപ്രീംകോടതിയിൽ ആവർത്തിക്കാനാകില്ല. പെഗസിസ് സ്പൈവെയർ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും.

അതേസമയം പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ സുപ്രിംകോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കോടതി ചോദിച്ചിരുന്നു.