പമ്പയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ ശബരിമല തീർത്ഥാടകരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ചെങ്ങന്നൂർ. പമ്പയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ ശബരിമല തീർത്ഥാടകരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മുങ്ങിമരിച്ചത്.

ശബരിമല ദർശനത്തിന് ശേഷം ചെങ്ങന്നൂർ പാറക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രാത്രി ഏഴോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് സന്തോഷ് മുങ്ങിതാണപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു അവിനാഷ്. അവിനാഷും മുങ്ങിതാഴ്ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ ഇവര്‍ അടക്കം 22 പേരാണ് ഞായറാഴ്ച ശബരിമല ദര്‍ശനത്തിനായി എത്തിയത്. സംഘത്തില്‍ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു.

അതേസമയം,എറണാകുളം പെരുമ്പാവൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. കീഴില്ലം പരുത്തുവയലിപ്പടിയിൽ ശബരിമല ദർശനം കഴിഞ്ഞ് വരികയായിരുന്നവരുടെ വാഹനം അപകടത്തിൽപെടുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവത്തിൽ കർണാടകയിലെ കൂർഗ് സ്വദേശിയായ ഡ്രൈവർ ചന്ദ്രു മരിച്ചു. വാഹനത്തിലെ മൂന്ന് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി സമീപത്തെ സ്വകാര്യവ്യക്തിയുടെ മതിലിലും അടുത്തുള്ള മരത്തിലുംചെന്നിടിക്കുകയായിരുന്നു.