ആരോഗ്യത്തിന്റെ കാര്യത്തില്‍ ജനങ്ങളെ സ്വാധീനിക്കുന്നതില്‍ ഒന്നാമൻ പ്രധാനമന്ത്രി തന്നെ

ന്യൂ‌ഡല്‍ഹി: നമ്മുടെ സെലിബ്രിറ്റികൾ എല്ലാവരും തന്നെ ആരോഗ്യകാര്യം വളരെയധികം ശ്രദ്ധിക്കുന്നവരാണ്. ജനങ്ങളെ കൂടുതല്‍ ആരോഗ്യകരമായ ജീവിത രീതികളിലേക്ക് നയിക്കാന്‍ സെലിബ്രിറ്റികൾ മുന്‍പിലുണ്ട്. എന്നാല്‍ ഇവരെയൊക്കെ പിന്നിലാക്കി ഇക്കാര്യത്തില്‍ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി. ഇത് രണ്ടാം തവണയാണ് ഈ ബഹുമതി മോദിയെ തേടി എത്തിയിരിക്കുന്നത്.

ആരോഗ്യ കാര്യത്തില്‍ ഇന്ത്യയിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള പ്രമുഖരെ കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ മോദിക്ക് ഒന്നാം സ്ഥാനം നല്‍കിയത് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ജി.ഒ.ക്യു.ഐ എന്ന ഫിറ്റ്നസ് സാങ്കേതിക വിദ്യ സ്ഥാപനമാണ്. മോദിക്ക് തൊട്ടുപിന്നിലത്തെ സ്ഥാനത്തെത്തിയത് യോഗ ഗുരു ബാബ രാംദേവും ബോളിവുഡ് നടന്‍ അക്ഷയ്‌ കുമാറുമാണ്. തന്റെ തിരക്കേറിയ ജീവിതത്തിനിടയ്ക്കും മോദി ആരോഗ്യപരിപാലനത്തിന് കണ്ടെത്തുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

മാത്രമല്ല സ്ഥിരം മടുപ്പുളവാകുന്ന ഒരേ രീതിയില്‍ വ്യായാമം ചെയാതെ അദ്ദേഹം പുതിയ മാര്‍ഗങ്ങള്‍ വ്യായാമത്തിനായി സ്വീകരിക്കുന്നുവെന്നും ജി.ഒ.ക്യ.ഐ നിരീക്ഷിക്കുന്നു. ഇന്ത്യയെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യത്തെയും നന്നാക്കുവാന്‍ മോദി ശ്രമിക്കുന്നു. മറ്റ് പല ചുമതലകള്‍ ഉണ്ടായിട്ടും 68ആം വയസിലും മോദി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നു. ജി.ഒ.ക്യ.ഐ പ്രതിനിധി പറയുന്നു.

നരേന്ദ്ര മോദി, അക്ഷയ് കുമാര്‍, ബാബ രാംദേവ്, വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ടൈഗര്‍ ഷ്‌റോഫ്, പ്രിയങ്ക ചോപ്ര എന്നിവരാണ് ജി.ഒ.ക്യ.ഐയുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ആദ്യ പത്തുപേര്‍.അന്താരാഷ്‌ട്ര യോഗ ദിനം രാജ്യമാകെയും, ലോകം മുഴുവനും കൊണ്ടാടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാരണമായത്.