![MODI](https://thekarmanews.com/wp-content/uploads/2023/06/MODI.jpg)
ഭുവനേശ്വര്‍ . ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ ദുരന്ത ഭൂമിയിൽ കണ്ണീരൊപ്പാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബാലസോറില്‍ എത്തുന്നത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, ധര്‍മ്മേന്ദ്ര പ്രദാന്‍ എന്നിവരും എത്തിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ മോദി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരന്ത നിവാരണ സേനാംഗങ്ങളുമായും അദ്ദേഹം സംസാരിക്കുകയുണ്ടായി. തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെപ്പറ്റി ചോദിച്ച് മനസിലാക്കി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദർക്കുകയാണ് പ്രധാന മന്ത്രി.
ഇതിനിടെ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചതിൽ മണ്ണില്‍ പുതഞ്ഞ അവസാന കോച്ച് ഉയര്‍ത്താന്‍ രക്ഷാപ്രവര്‍ത്തകരുടെ തീവ്രശ്രമം നടക്കുകയാണ്. വലിയ ക്രെയിനുകളും ബുള്‍ഡോസറുകളും ഉപയോഗിച്ചാണ് ഈ കോച്ച് ഉയർത്താൻ ശ്രമിച്ചു വരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ലാത്ത ഈ കോച്ച് ഉയര്‍ത്തിയാല്‍ മരണസംഖ്യ ഉയരുമെന്ന് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോർട്ടുകൾ പറയുന്നത്. കൂട്ടിയിടിയില്‍ മറ്റൊരു കോച്ച് മുകളില്‍ വന്നു കയറിയപ്പോള്‍ ഈ കോച്ച് മണ്ണില്‍ പുതയുകയായിരുന്നെന്നാണ് കരുതുന്നത്. ഉയര്‍ത്താനുള്ള ബോഗി ഏതാണ്ട് പൂര്‍ണമായ തകര്‍ന്ന നിലയിലാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥര്‍ ഇതിനകം പറഞ്ഞിട്ടുണ്ട്.
261 മരണമാണ് ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 900ല്‍ ഏറെ പേര്‍ക്കു പരുക്കുണ്ട്. രാക്ഷാദൗത്യം പൂര്‍ണമായതായി തെക്കു കിഴക്കന്‍ റെയില്‍വേയുടെ വക്താവ് ആദിത്യ ചൗധരി പറഞ്ഞിരുന്നു. ഇരുന്നൂറ് ആംബുലന്‍സുകളും അന്‍പതു ബസ്സുകളും 45 മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകളും ഉള്‍പ്പെടുന്ന സന്നാഹമാണ് രക്ഷാദൗത്യത്തിൽ ഉള്ളത്. വ്യോമസേനയുടെ രണ്ടു റെസ്‌ക്യൂ ഹെലികോപ്റ്ററുകള്‍ ദൗത്യത്തില്‍ പങ്കു ചേര്‍ന്നു. രാജ്യത്തെ നാലാമത്തെ വലിയ ട്രെയിന്‍ ദുരന്തമാണ് ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.