ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ, ഒരാൾ അറസ്റ്റിൽ

ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്‍റെ പ്രവർത്തകനായ പഞ്ചാബ് സ്വദേശിയാണ് പിടിയിലായത്. ഇയാളാണ് പ്രധാന പ്രതിയെന്ന് സംശയമുണ്ട്. പഞ്ചാബിൽ ഒളിവിൽ കഴിയവെയാണ് ഇയാളെ പിടികൂടിയത്.

ആഗസ്റ്റ് 27നാണ് സിഖ്‌സ് ഫോർ ജസ്റ്റിസിന്‍റെ പേരിൽ ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഖലിസ്ഥാൻ സിന്ദാബാദ് എന്നും ഡൽഹി ഖലിസ്ഥാൻ ആകുമെന്നുമായിരുന്നു മുദ്രാവാക്യം. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ശിവാജി പാർക്ക് മുതൽ പഞ്ചാബി ബാഗ് വരെയുള്ള അഞ്ച് മെട്രോ സ്റ്റേഷനുകളിലാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

അടുത്ത മാസം 9,10 തീയതികളിൽ രാജ്യ തലസ്ഥാനം ജി20 ഉച്ചക്കോടിക്ക് വേദി ആകുകയാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് അടക്കം 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും അന്താരാഷ്‌ട്ര സംഘടനാ മേധാവികളും പങ്കെടുക്കുന്ന പരിപാടിക്ക് രാജ്യം തയ്യാറാക്കുന്നതിനിടയിൽ ഉയർന്ന ഖലിസ്ഥാൻ വാദത്തെ കേന്ദ്രസർക്കാർ ഗൗരവമായാണ് കാണുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും എന്നാണ് സൂചന.