പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി

രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ വാക്‌സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. യു.കെയിൽ അസ്ട്ര സെനിക്കയുടെ കോവിഡ് ഇൻജക്ഷൻ സ്വീകരിച്ച വളണ്ടിയർക്ക് മരുന്ന് പ്രതികൂലമായി ബാധിച്ച റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

ഇതിന് പിന്നാലെ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ നോട്ടീസ് നൽകിയിരുന്നു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പരീക്ഷണം മറ്റ് രാജ്യങ്ങൾ നിർത്തിവച്ച കാര്യം ഡ്രഗ്‌സ് കൺട്രോളറെ അറിയിക്കാത്തതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നിർത്തിവയ്ക്കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമായ കാരണം വിശദമാക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ 17 നഗരങ്ങളിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിനായുള്ള ക്ലിനിക്കൽ ട്രയൽ നടത്തിവന്നിരുന്നത്. റാപ്പിഡ് ആൻറിജൻ ടെസ്റ്റ് നടത്തി നെഗറ്റീവായ വർക്ക് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കോവിഡ് രോഗികളെ കണ്ടെത്താനുള്ള എല്ലാ സാധ്യതകളും പരിഗണിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

അസ്ട്ര സെനിക്ക പരീക്ഷണം പുനരാരംഭിക്കുന്നത് വരെ പരീക്ഷണം നിർത്തിവയ്ക്കുകയാണെന്നും സാഹചര്യം അവലോകനം ചെയ്തു വരികയാണ് എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആഗോള തലത്തില്‍ അസ്ട്ര സെനിക്ക പരീക്ഷണം നിർത്തിവെച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ പരീക്ഷണവുമായി മുന്നോട്ട് പോകുന്നുതെന്ന് ഡ്രഗ് കണ്ട്രോളർ ജനറൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് നീക്കം. മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവെച്ചത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1172 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 75062 ആയി. 24 മണിക്കൂറിനിടെ പുതിയ 95735 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 1.69 ശതമാനമാണ് രാജ്യത്തെ നിലവിലെ മരണ നിരക്ക്.