ഒക്ടോബർ 31ന് സ്വകാര്യ ബസുകൾ പണിമുടക്കും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം. സ്വകാര്യ ബസുകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 31ന് പണിമുടക്കും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമ സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബു അറിയിച്ചു.

വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകി.

സർക്കാർ സ്വകാര്യ ബസ് വ്യവസായത്തെ ഉൻമൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ലോറൻസ് ബാബു ആരോപിച്ചു. 30,000 ബസുകൾ ഉണ്ടായിരുന്നത് 6000 ആയി ചുരുങ്ങി. വിദ്യാർഥി കൺസഷൻ കാലോചിതമായി പരിഷ്‌കരിക്കണം. അതിദരിദ്ര വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയത് ബസ് ഉടമകളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ്. സർക്കാർ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.