ഭാരത് ജോഡോ യാത്രയ്ക്കിടെ അണികളോട് കയർത്ത് രാഹുല്‍; ഫോണ്‍ തട്ടിമാറ്റി, വീഡിയോ പുറത്ത്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ അണികളോട് കയർക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ പുറത്ത്. വേദിയില്‍ നേതാക്കളുടെ നടുവിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ അടുത്ത് നിന്ന് ഒരാൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും രാഹുല്‍ ഫോൺ തട്ടിമാറ്റുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. കൂടെനിന്ന ചിലരോട് രാഹുല്‍ ദേഷ്യം പ്രകടിപ്പിക്കുന്ന ദൃശ്യവും പ്രചരിക്കുന്നുണ്ട്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറ് ദിനം പിന്നിട്ട് മുന്നേറുന്നതിന് ഇടെയാണ് ഇത്തരം വിവാദങ്ങളിൽ കുടുങ്ങുന്നത്. നിലവിൽ ഹരിയാനയിലാണ് രാഹുൽ ഗാന്ധിയുടെ യാത്ര തുടരുന്നത്. ‘പൊതുപരിപാടികളിൽ എങ്ങനെ പങ്കെടുക്കണം എന്ന കാര്യത്തിൽ രാഹുൽ ഗാന്ധി ഇനിയുമേറെ പഠിക്കാനുണ്ട്’, എന്ന് ബിജെപി ഐ.ടി. സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

‘എന്തിനാണ് രാഹുൽ ഗാന്ധി ഇത്രയും ദേഷ്യപ്പെടുന്നത്. എന്താണ് സംഭവം?’, ആന്ധ്രാപ്രദേശ് ബി.ജെ.പി. നേതാവ് നാഗൊത്തു രമേശ് നായിഡു ട്വീറ്റ് ചെയ്തു. വേദിയിലെത്തിയ രാഹുൽ ഗാന്ധിയോടൊപ്പം ഫോട്ടോയെടുക്കാനും കൂടെ നിൽക്കാനും നേതാക്കൾ തിക്കിത്തിരക്കിയതാണ് ദേഷ്യപ്പെടാൻ കാരണം എന്നും വിവരങ്ങളുണ്ട്. എന്നാൽ, എവിടെനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.