ന്യൂഡല്‍ഹി/ നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി മൂന്നു ദിവസങ്ങളിലായി 30 മണിക്കൂര്‍ നേരം ചോദ്യം ചെയ്തു. ബുധനാഴ്ച ഒന്‍പത് മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്. ഇഡി യുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. കേസില്‍ വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ രാഹുലിന് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ഏകദേശം 30 മണിക്കൂര്‍ നേരമാണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്. ബുധനാഴ്ച രാവിലെ 11.35ന് വിവിധ നേതാക്കളുടെ അകമ്പടിയോടെയാണ് രാഹുല്‍ ഇഡി ഓഫീസിലെത്തുന്നത്. ഇഡിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇഡി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസിന്റെ ഇഡി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു.
ജെബി മേത്തര്‍ എംപിയെ അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് കോണ്‍ഗ്രസ്ആ സ്ഥാനത്തെ ആക്രമിച്ചെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിട്ടുണ്ട്.അതേസമയം, വ്യാഴാഴ്ച സംസ്ഥാന രാജ്ഭവനുകള്‍ കോൺഗ്രസ് ഉപരോധിക്കും. വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.