സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കലില്‍ കെ.സി. വേണുഗോപാലിന്റെ ഇടപെടലുണ്ടായിട്ടില്ലെന്ന് ചെന്നിത്തല

ഇന്ന് ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ എല്ലാ പ്രവര്‍ത്തകരും നേതാക്കളും വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തനത്തിന് ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കലില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഒരു ഘട്ടത്തിലും ഒരാളെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ കുത്തിനിറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ നിന്നു വളര്‍ന്നുവന്ന നേതാവെന്ന നിലയില്‍ ഡല്‍ഹിയില്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് കെ.സി. വേണുഗോപാല്‍ നടത്തുന്നത്. മലയാളി ആയതുകൊണ്ട് അദ്ദേഹം സഹായിച്ചിട്ടേയുള്ളൂവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കന്മാര്‍ ധാരാളമുണ്ട്. കെ. സുധാകരന്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ട നേതാവാണ്. അദ്ദേഹം ചില കാര്യങ്ങളില്‍ അഭിപ്രായം തുറന്നുപറയുന്നയാളാണ്. പക്ഷേ യുഡിഎഫിന്റെ വിജയത്തിനുവേണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് പൂര്‍ണമായും അദ്ദേഹമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.