എന്റെ സംസാരം, നില്‍പ്പ്, കെട്ടിപ്പിടുത്തം, മലയാളികള്‍ക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. മലയാള ടെലിവിഷനിലെ അവതരണ ശൈലിയെ തന്നെ മാറ്റിയ വ്യക്തിയാണ് രഞ്ജിനി. ഇടയ്ക്ക് സിനിമയിലും താരം ഒരു കൈ നോക്കി. ഇപ്പോള്‍ തന്റെ കരിയറിന്റെ തുടക്ക കാലം അത്ര സുഖകരം ആയിരുന്നില്ലെന്ന് പറയുകയാണ് രഞ്ജിനി. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് താന്‍ മുന്നേറിയതെന്ന് താരം പറയുന്നു. തുടക്കക്കാലത്ത് തന്റെ രീതി അംഗീകരിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പരിഷ്‌കാരിക്ക് എന്താണ് മലയാളം ചാനലില്‍ കാര്യമെന്നായിരുന്നു പലരും ചോദിച്ചിരുന്നതെന്ന് രഞ്ജിനി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, 2007ലാണ് എന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നില്‍ നില്‍ക്കുന്ന സമയമാണ്. ഏഷ്യാനെറ്റിലെ തന്നെ സാഹസിക ലോകത്തില്‍ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. താനൊരു സെലിബ്രിറ്റി ആകാനുള്ള ആദ്യകാരണം ആ ഷോയുടെ റേഞ്ച് ആണ്. രണ്ടാമത്തേതാണ് തന്റെ ക്യാരക്ടര്‍. അക്കാലത്ത് തന്റെ പോലത്തെ സംസാരം, നില്‍ക്കുന്ന രീതി, കെട്ടിപ്പിടിക്കുന്നത് അത്തരം കാര്യങ്ങളോട് ആളുകള്‍ എക്‌സ്‌പോസ്ഡ് ആയിരുന്നില്ല. ഒരു നഗരത്തില്‍ വളര്‍ന്നത് കൊണ്ട് ആ രീതികള്‍ തനിക്ക് ശീലമായിരുന്നു. പക്ഷേ, ആളുകള്‍ക്ക് അതൊരു കണ്‍ഫ്യൂഷന്‍ ആയിരുന്നു.

‘പരിഷ്‌കാരിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തുടങ്ങിയത്. പക്ഷേ, ആ ചോദ്യം അവിടെ നില്‍ക്കുമ്പോഴും ആങ്കറിംഗ് എന്ന ജോലി മര്യാദയ്ക്ക് ചെയ്തത് കൊണ്ട് ആളുകള്‍ എന്നെ സ്വീകരിച്ചു. അത് ഞാന്‍ നന്നായി ചെയ്തില്ലായിരുന്നെങ്കില്‍ ബാക്കിയെല്ലാം പ്രശ്‌നത്തിലായേനെ എന്നു തോന്നുന്നു.’