എസ് രാജേന്ദ്രന്റെ പേരിലുള്ള മറ്റൊരു വീടിനാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് റവന്യൂ വകുപ്പ്

മൂന്നാര്‍. എംഎല്‍എ എസ്.രാജേന്ദ്രന്റെ പേരിലുള്ള മറ്റൊരു വീടാണ് ഏഴു ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയതെന്ന് റവന്യു വകുപ്പ്. എസ് രാജേന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന് നല്‍കിയത് വിശദീകരണ നോട്ടിസ് എന്നും റവന്യു വകുപ്പ് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന് തന്നെയാണ് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയതെന്നു രാജേന്ദ്രന്‍ പറഞ്ഞു. കെഎസ്ഇബിയുടെ ഭൂമിയില്‍ നിര്‍മിച്ച വീടിനാണ് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയത്.

ഈ വീട് രാജേന്ദ്രന്‍ മറ്റുചിലര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. താനും ഭാര്യയും താമസിക്കുന്ന വീട്ടില്‍ നിന്ന് കുടിയിറക്കുകയാണെന്നും തനിക്ക് വേറെ വീടൊന്നുമില്ലെന്നുമാണ് രാജേന്ദ്രന്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. പുറമ്പോക്ക് ഭൂമിയില്‍ വീട് നിര്‍മിച്ചിരിക്കുന്നതിനാല്‍ ഒഴിയണമെന്നായിരുന്നു മൂന്നാര്‍ വില്ലേജ് ഓഫിസര്‍ നല്‍കിയ നോട്ടിസ്. മൂന്നാര്‍ ഇക്കാനഗറിലെ ഒന്‍പത് സെന്റ് ഭൂമിയെച്ചൊല്ലിയാണ് വിവാദം നടക്കുന്നത്.