19 മണിക്കൂറുകള്‍ക്ക് ലേബര്‍ റൂമില്‍, കരഞ്ഞുപോയ നിമിഷത്തെക്കുറിച്ച്‌ ആര്‍ജെ മാത്തുക്കുട്ടി

നടനും അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി ജീവിതത്തിലെ സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്കും ഭാര്യയും ഡോക്ടറുമായ എലിസബത്തിനും ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരം മാത്തുക്കുട്ടി പങ്കുവെച്ചത്. ഭാര്യ എലിസബത്തിനൊപ്പം ലേബര്‍ റൂമില്‍ നടന്ന കാര്യങ്ങളെ കുറിച്ചും അച്ഛനായ നിമിഷത്തെക്കുറിച്ചും മാത്തുക്കുട്ടി എഴുതിയിരിക്കുകയാണ്.
മാത്തുക്കുട്ടിയുടെ വാക്കുകള്‍

നീണ്ട എട്ട് മാസത്തെ കരുതലുകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം “ഇപ്പൊ വരും” എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിധിയെഴുതി ലേബർ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതി കഠിനമായ 19 മണിക്കൂറുകൾക്ക് ശേഷം. ശനിയാഴ്ച വൈകുന്നേരങ്ങളിൽ പണ്ട് ലുലു മാളിന് മുൻപുള്ള ബ്ലോക്കിൽ കിടക്കുമ്പോൾ, നെടുമ്പാശ്ശേരിയിലുള്ള കൂട്ടുകാരനോട് “അളിയാ ഗൂഗിൾ മാപ്പിൽ വെറും 3 മിനിറ്റ്, ഇപ്പൊ എത്തും” എന്ന് കോൺഫിഡൻസോടെ വിളിച്ച് പറയുന്ന എന്റെ അതേ സ്വഭാവത്തിൽ ഒരു product .

അത് പിന്നെ കർമ്മഫലം എന്ന് കരുതി ആശ്വസിക്കാം. പ്രധാന വിഷമം അതല്ല. മണിക്കൂറുകൾ നീണ്ട push and pull ന്റെ ഇടയിൽ, നിലക്കണ്ണു മിഴിച്ച് നിൽക്കുന്ന സർവ്വ Hospital സ്റ്റാഫുകളോടും അവൾ അലറിപ്പറഞ്ഞത് എന്താണെന്നോ ? “എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ.. ഇതിന്റെ അപ്പൻ 12 മാസമാണ് അമ്മയുടെ വയറ്റിൽ തന്നെ കിടന്നേ..”ന്ന്. സത്യം പറഞ്ഞാൽ കുട്ടി വരുന്നതിന് മുൻപേ ലേബർ റൂമിൽ നിന്ന് അച്ഛൻ കരഞ്ഞ്‌’,-മാത്തുക്കുട്ടി സോഷ്യല്‍ മീഡിയയില്‍ എഴുതി.

പെരുമ്പാവൂരുകാരനായ അരുൺ മാത്യു മാത്തുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. 2012ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മാത്തുക്കുട്ടി സിനിമയിലെത്തുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.

കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെൽദോ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം രചിച്ച്‌ സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ കോഴിബിരിയാണി, കുളിസീൻ… എന്നിങ്ങനെ അഞ്ച് ഷോർട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ടെലിവിഷൻ ഷോകളുടെയും അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.