ശബരിമലയിൽ തിരക്ക് ഏറുന്നു, ദർശനം നടത്തിയവർ മടങ്ങണമെന്ന് ഉച്ചഭാഷിണിയിൽ പറയാൻ ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ദർശനം നടത്തിയവർ ഉടൻ മടങ്ങാനുള്ള നിർദേശം നിരന്തരമായി ഉച്ചഭാഷിണിയിൽ നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്. ഇടത്താവളങ്ങളിലും ഈ രീതി വേണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ജി. ഗിരീഷും അടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു.

അയ്യനെ കണ്ടു തൊഴുതിട്ടും ഭക്തർ സന്നിധാനത്തുതന്നെ തങ്ങുന്ന സാഹചര്യമുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചു. മണ്ഡലപൂജയും കഴിഞ്ഞ് മടങ്ങാനായിട്ടാണ് ചിലർ ഇത്തരത്തിൽ തങ്ങുന്നത്. ഇതോടെ സന്നിദാനത്ത് തിരക്ക് ഏറുകയാണ്. ഈ സാഹചര്യത്തിലാണ് ദർശനം നടത്തിയവർ മടങ്ങണമെന്ന് ഉച്ചഭാഷിണിയിൽ നിർദേശിക്കാൻ കോടതി നിർദേശിച്ചത്.

അതേസമയം, ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ഇന്ന് രാവിലെ 10.30നും 11നും മദ്ധ്യേയുള്ള മീനം രാശി ശുഭ മുഹൂർത്തത്തിലാണ് മണ്ഡലപൂജ നടക്കുക. 11ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് 23ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പമ്പയിലെത്തിയത്. പമ്പ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.പി. സതീശ് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. 3.30വരെ പമ്പാ ഗണപതി കോവിലിൽ തങ്കഅങ്കി ദർശനത്തിനുവച്ചു. തുടർന്ന് പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് ഘോഷയാത്ര പുറപ്പെട്ടു.

വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടിൽ മന്ത്രി കെ. രാധാകൃഷ്ണൻ, കെ.യു. ജനീഷ് കുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ സ്വീകരിച്ച് സോപാനത്തേക്ക് കൊണ്ടുവന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ചു. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി.

ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് 1973ൽ അയ്യപ്പന് സമർപ്പിച്ചതാണ് പൊൻവാളും കിരീടവും ഉൾപ്പെടെ 451പവൻ തൂക്കമുള്ള തങ്കഅങ്കി.