അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരൻ സാബിത്ത് തന്നെ, ഇടപാട് എല്ലാം ക്രിപ്റ്റോ കറൻസി വഴി

സംസ്ഥാനത്ത് അവയവ മാഫിയകൾ ഉണ്ടെന്ന സംശയം തെളിയിക്കുന്നതായിരുന്നു കൊച്ചിയിലെ അവയവ കടത്ത് കേസ്. കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ തന്നെയാണ് അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്നു . ഇയാളുടെ ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ സാബിത്തിന്റെ സുഹൃത്തായ കൊച്ചി സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു. അവയവം സ്വീകരിക്കാനുള്ളവരെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണ്.30 മുതൽ 40 ലക്ഷം രൂപ വരെയുള്ള പാക്കേജ് പറഞ്ഞു ഉറപ്പിക്കും. ശേഷം ഇറാനിലേക്ക് കൊണ്ടുപോകുന്നതാണ് രീതി. ക്രിപ്റ്റോ കറൻസി വഴിയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ.

സാബിത്ത് കേവലം ഇടനിലക്കാരനല്ല മുഖ്യമസൂത്രധാരനാണെന്ന് നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. ബംഗളൂരു ഹൈദരാബാദ് നഗരങ്ങൾക്ക് പുറമേ ഡൽഹിയിൽ നിന്നും ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുണ്ട്. സാബിത്തിന്റെ കൂട്ടാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.