ഒരു ഇന്റര്‍കാസ്റ്റ് പ്രണയവിവാഹം ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല, പ്രണയവും വിവാഹവും തുറന്ന് പറഞ്ഞ് സജിനും ഷഫ്‌നയും

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സജിനും ഷഫ്‌നയും. സാന്ത്വനം പരമ്പരയിലെ ശിവനായി തിളങ്ങുകയാണ് സജിന്‍. പ്ലസ്ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയെങ്കിലും പിന്നീട് നാളുകള്‍ കഴിഞ്ഞാണ് സജിന്‍ സീരിയലില്‍ സജീവമാകുന്നത്. സീരിയലില്‍ കാണുന്ന ശിവേട്ടനെക്കാളും ഒത്തിരി മാറ്റം യഥാര്‍ത്ഥ ജീവിതത്തില്‍ സജിന് ഉണ്ടെന്ന് ഷഫ്‌ന പറയുന്നു. ഷഫ്‌നയെ ആദ്യം കണ്ടപ്പോള്‍ ബഹുമാനമാണ് തോന്നിയത് എന്ന്
സജിനും പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

സീരിയലിലെ പോലെയാണോ ശിവേട്ടന്‍ വീട്ടിലെന്ന് ചോദിച്ചാല്‍ നേരെ ഓപ്പോസിറ്റാണ്. വളരെ ഫ്രീയായി സംസാരിക്കും. ഇക്കയുടെ അച്ഛന്‍ ഗള്‍ഫിലായിരുന്നു. മൂത്തസഹോദരന്‍ പഠിച്ചതൊക്കെ പുറത്തും. വീട്ടില്‍ അമ്മയും ഇക്കയും മാത്രമായിരുന്നത് കൊണ്ട് അന്നേ ചെല്ലക്കുട്ടിയാണ്. എല്ലാ കാര്യവും ചെയ്ത് കൊടുത്ത് കൂടെ നില്‍ക്കാന്‍ എനിക്കും ഇഷ്ടമാണ്. അച്ഛന്‍ വഴക്ക് പറയും, ഞാനും അമ്മയുമാണ് ഇക്കയെ വഷളാക്കുന്നതെന്ന്. ശിവേട്ടന്റെ ചില ഗുണങ്ങളും ഇക്കയിലുണ്ട്. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ദേഷ്യമാണെങ്കിലും അധികം പ്രകടിപ്പിക്കില്ല. ഭയങ്കര കെയറിങ്ങുമാണ്. ഒരു ഇന്റര്‍കാസ്റ്റ് പ്രണയവിവാഹം ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇപ്പോഴും അറിയില്ല, ആ മാജിക് എന്തെന്ന്. ദൈവം എനിക്കായി കരുതി വച്ച ഗിഫ്റ്റ് ആകും ഇക്ക. അതിലേക്ക് എത്തിപ്പെട്ടതില്‍ സന്തോഷം.- ഷഫ്‌ന പറഞ്ഞു.

കഥ പറയുമ്പോള്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന സമയത്താണ് ഷഫ്‌ന പ്ലസ് ടു വില്‍ നായികയായി വന്നത്. ആ സിനിമയിലെ ഞാനടക്കമുള്ള അഞ്ച് നായകന്മാരും പുതുമുഖങ്ങളാണ്. സത്യം പറഞ്ഞാല്‍ ഷഫ്‌നയോട് വലിയ ബഹുമാനമായിരുന്നു. കാണുമ്പോള്‍, ഹായ്, ബൈ പറയും. അത്രമാത്രം. ഷൂട്ടിങ്ങ് തീരാറയപ്പോഴേക്കും മനസിലായി വേറെന്തോ ഇഷ്ടം കൂടിയുണ്ടെന്ന്. ഞാനാണ് തുറന്ന് പറഞ്ഞത്. എതായാലും പറ്റില്ല എന്നായിരുന്നു മറുപടി.

പിന്നെ ഇടയ്ക്ക് ഫോണ്‍ വിളിക്കും. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചത്. അന്ന് എനിക്ക് മൊബൈല്‍ ഫോണ്‍ ഉണ്ട്. ഷഫ്‌നയ്ക്ക് ഇല്ല. ഇമെയിലും ഓര്‍ക്കുട്ടുമായിരുന്നു ആശ്രയം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടമാണ് നേരില്‍ കാണുന്നത്. വിവാഹം കഴിക്കുമ്പോള്‍ മതത്തിന്റെയും മറ്റും പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എങ്കിലും അത്രയൊന്നും നേരിടേണ്ടതായി വന്നില്ല എന്നതാണ് സത്യം. പ്രണയം തുടങ്ങിയ കാലത്ത് തന്നെ ചേട്ടാ എന്നല്ല ഇക്ക എന്ന് തന്നെ വിളിച്ചോളൂ എന്നും പറഞ്ഞിരുന്നു.- സജിന്‍ പറഞ്ഞു.

ഇക്കയ്ക്ക് മാസത്തിലെ ഫസ്റ്റ് ഹാഫ് ആണ് ഷൂട്ടിങ്ങ്. എനിക്ക് സെക്കന്‍ഡ് ഹാഫും. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സാന്ത്വനത്തിന് ബ്രേക്ക് ഇല്ലാതെ ഷൂട്ടിങ്ങാണ്. കൊച്ചിയിലെ പ്രിയങ്കരയുടെ ഷെഡ്യൂള്‍ ബ്രേക്കിന് ഞാന്‍ നേരെ തിരുവനന്തപുരത്ത് ചെന്ന് ഒന്നോ രണ്ടോ ദിവസം നില്‍ക്കും. പിന്നെ ഹൈദരാബാദിലെ തെലുങ്ക് സീരിയല്‍ ശ്രീമന്തുഡു വിന്റെ ലൊക്കേഷനിലേക്ക് പോകും. പലരും വിവാഹശേഷം അഭിനയം നിര്‍ത്തുമ്പോള്‍ എന്റെ കരിയറിന് ഫുള്‍ സപ്പോര്‍ട്ട് ഇക്കയാണ്. അതുകൊണ്ടാണ് ഷെഡ്യൂളും തിരക്കുമൊക്കെ മാനേജ് ചെയ്യുന്നത്.-ഷഫ്‌ന പറഞ്ഞു.