അനിത ജീവിതത്തിന്റെ പടവുകള്‍ കയറും,സനലിലൂടെ

ആലപ്പുഴ: രണ്ട് കാലും തളര്‍ന്ന് വയ്യാത്തൊരു പെണ്ണിനെ കെട്ടണമെങ്കില്‍ അതിന് കുറച്ചൊന്നും ധൈര്യം പോരാ…എന്നാല്‍ ഒരു പെണ്ണ് ജനിച്ചിട്ടുണ്ടെങ്കില്‍ അവള്‍ക്കൊരു ആണ്‍ തുണ പിറന്നിട്ടുണ്ടാകും എന്ന പ്രകൃതി സത്യമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ‘ഈ ലോകത്ത് ഞാന്‍ ഒരാളുടെ കഴുത്തില്‍ താലികെട്ടുന്നെങ്കില്‍ അത് നീയായിരിക്കും. എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ. എനിക്കറിയേണ്ടത് നിന്റെ മനസാണ്. പോരുന്നോ എന്റെ പെണ്ണായി.’ വിവാഹം സ്വപ്നത്തില്‍ പോലുമില്ലാത്തവളെ ജീവിതത്തിലേക്ക് ക്ഷണിച്ച് സനല്‍. 31 വര്‍ഷം ജീവിതത്തില്‍ ഒരു സ്വപ്നവുമില്ലാതെ കഴിഞ്ഞ അനിതയെ സനല്‍ ജീവിതത്തിലേക്ക് ക്ഷണിച്ചതിങ്ങനെയാണ്. അരയ്ക്കു കീഴ്പ്പോട്ട് തളര്‍ന്ന ഇതുവരേയും സ്വന്തം കാലില്‍ മണ്ണില്‍ ചവിട്ടി ഓടി നടക്കാനാകാത്ത അനിതയ്ക്ക് ഒടുവില്‍ എല്ലാ പ്രതിസന്ധികള്‍ക്ക് ശേഷം ജീവിതം കൈയ്യില്‍വെച്ച് നീട്ടിയത് സൗഭാഗ്യം തന്നെയാണ്. ‘ചലനമറ്റ എന്റെ കാലുകള്‍ക്ക് ഇനി എന്നും ഓടുന്ന കാലുകളുടെ കൂട്ട്’ എന്ന തലക്കെട്ടോടെ അനിത തന്നെയാണ് സോഷ്യല്‍മീഡിയയില്‍ വിവാഹിതയാകുന്നെന്ന വാര്‍ത്ത പങ്കുവെച്ചത്.

‘വിവാഹത്തെ കുറിച്ച് ആലോചിക്കാത്ത തനിക്ക് ഒടുവില്‍ വിധി പോലെ സ്വന്തം നാടായ ആലപ്പുഴയില്‍ നിന്നും സനലേട്ടന്റെ ആലോചന വന്നു. ആരോഗ്യദൃഢഗാത്രനായ മനുഷ്യന്‍ പോരാത്തതിന് ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവും ജോലിയുമൊക്കെയുള്ള വ്യക്തി. പുള്ളിക്കാരന്‍ എന്റെ മുന്നില്‍ വന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ അമ്പരക്കുകയായിരുന്നു. പറ്റാവുന്ന വാക്കുകള്‍ കൊണ്ടെല്ലാം പറഞ്ഞ് പിന്തിരിപ്പിച്ചു. പക്ഷേ അദ്ദേഹത്തിന്റെ എല്ലാം അറിഞ്ഞിട്ടും എന്നെക്കുറിച്ച് അന്വേഷിച്ചിട്ടുമായിരുന്നു വന്നത്. ഞാന്‍ എന്ത് പറഞ്ഞിട്ടും അദ്ദേഹം ഉറച്ചു തന്നെയായിരുന്നു. പലരും എതിര്‍ത്തപ്പോഴും അദ്ദേഹം പറഞ്ഞത് ഇത്രമാത്രം. ‘അനിതാ.. നിനക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍… എതിര്‍പ്പുണ്ടെങ്കില്‍ മാത്രം പറയൂ ഞാന്‍ ഒഴിഞ്ഞു പൊയ്ക്കോളാം. പക്ഷേ വിവാഹം കഴിക്കുന്നെങ്കില്‍ അത് നിന്നെ മാത്രമായിരിക്കും.’ ആ വാക്കുകള്‍ മാത്രം മതിയായിരുന്നു. ആ മനുഷ്യന്റെ സ്നേഹത്തേയും ആത്മാര്‍ത്ഥതയേയും എനിക്ക് നിരാകരിക്കാന്‍ പറ്റിയില്ല. ഞങ്ങള്‍ ഹൃദയം കൊണ്ട് ഒരുമിക്കുന്നത് അങ്ങനെയാണ്. എല്ലാവരുടേയും അനുഗ്രഹത്തോടെ ഈ വരുന്ന 25ന് ഞങ്ങളുടെ സ്വദേശമായ തുറവൂരിനടുത്തുള്ള അമ്പലത്തില്‍ വച്ച് ഞങ്ങള്‍ വിവാഹിതരാകും. എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടാകണം.’അനിത പറയുന്നു.

കൂലിപ്പണിക്കാരനായ ഗോപിയുടേയും കമലയുടേയും മകളായ അനിത പോളിയോ വാക്സിന്‍ എടുത്തതിന് പിന്നാലെയാണ് അരയ്ക്കു കീഴ്‌പ്പോട്ട് ചലമനറ്റത്. ഒന്നര വയസില്‍ ശരീരം തളര്‍ന്നുപോയ അനിതയ്ക്ക് സര്‍ക്കാര്‍ ജോലിയെന്ന ഒരൊറ്റ മോഹമാണ് ഉണ്ടായിരുന്നത്. വിവാഹം, പ്രണയം തുടങ്ങിയ സ്വപ്നങ്ങളൊന്നും ഇതിനിടയ്ക്ക് മനസില്‍ പോലുമുണ്ടായിരുന്നില്ല. പക്ഷേ ദൈവം തന്നെ കൈവിട്ടില്ലെന്ന് അനിത പറയുന്നു. ദൈവം ഏറ്റവും വലിയൊരു സമ്മാനത്തെ തനിക്ക് തന്നു, അതാണെന്റെ സനലേട്ടന്‍.-അനിത പറയുന്നു.

ജനിച്ചപ്പോള്‍ ശാരീരിക പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ആറര മാസം ഉള്ളപ്പോള്‍ എടുത്ത ഒരു പോളിയോ വാക്സീന്‍ ആണ് അനിതയുടെ വിധി മാറ്റിയെഴുതിയത്. വാക്സീനിന്റെ ഡോസില്‍ വന്ന പ്രശ്നമാണോ അതോ ഗുണനിലവാരമില്ലായ്മയാണോ എന്നൊന്നും അറിയില്ല. ആ ഒരൊറ്റ തുള്ളിമരുന്നില്‍ അവളുടെ ഒരു കാലിന്റെ ചലനമറ്റു. അനിതയ്ക്ക് മാത്രമല്ല, അന്ന് വാക്സിന്‍ സ്വീകരിച്ച നിരവധി കുട്ടികള്‍ക്ക് അന്ന് അത്തരം പ്രശ്നമുണ്ടായത്രേ. കൂലിപ്പണിക്കാരനായ അച്ഛനേയും അമ്മയേയും അന്നൊക്കെ അധികൃതര്‍ പലതും പറഞ്ഞു പറ്റിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കുറേനാള്‍ ചികിത്സ തേടിയിരുന്നു. വയ്യായ്കയുള്ള കുട്ടിക്ക് മരുന്നും ഇഞ്ചക്ഷന്‍ മെഡിസിനും ട്രിപ്പിലൂടെയാണ് ശരീരത്തില്‍ പ്രവേശിച്ചിരുന്നത്. നേരിട്ട് കുത്തിവച്ചാല്‍ കാര്യങ്ങള്‍ പിന്നെയും വഷളാകും. പക്ഷേ ഏതോ പുതിയൊരു ഡോക്ടര്‍ വന്നു. അയാള്‍ എന്റെ ചലനമുള്ള കാലില്‍ ഇഞ്ചക്ഷന്‍ നല്‍കാന്‍ ഒരുങ്ങി. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഡോക്ടര്‍മാരേ പഠിപ്പിക്കാന്‍ വരേണ്ട എന്നായിരുന്നു അയാളുടെ നിലപാട്. വാശിപ്പുറത്ത് അയാള്‍ എന്റെ കാലില്‍ ഇഞ്ചക്ഷന്‍ ചെയ്തു. പിന്നെ അവിടെ നടന്നത് പേടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. അനിതയുടെ ശരീരം തളര്‍ന്നു, ചലനമുള്ള ഒരുകാലിലൂടെ രക്തം ചീറ്റി, ശ്വാസക്കുഴല്‍ ചുരുങ്ങി. ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഓടിക്കൂടി. വീട്ടുകാരുമായി വലിയ പ്രശ്നങ്ങളുണ്ടായി. പക്ഷേ എന്തു ചെയ്യാന്‍ അപ്പോഴും ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞു. അവിടുന്നങ്ങോട്ട് ഒന്നര വയസുവരെ ആശുപത്രിയിലായിരുന്നു. ഭക്ഷണവും മരുന്നും എല്ലാം മൂക്കില്‍ കടുപ്പിച്ച ട്യൂബിലൂടെ. ഒടുവില്‍ ആശുപത്രി വിട്ടിറങ്ങിയപ്പോള്‍ ഒരു കാര്യം കൂടി ഉറപ്പായി. ഒരു കാല്‍ തളര്‍ന്നു പോയ അനിതയുടെ രണ്ടു കാലിന്റെ ചലനവും എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു. ആരോട് പരാതി പറയണം എന്നു പോലും അറിയാത്ത മാതാപിതാക്കള്‍ എല്ലാം വിധിയായി കണക്കാക്കി കണ്ണീരില്‍ കഴിഞ്ഞു.

ഇടയ്ക്ക് ഫിസിയോ തെറപ്പിയും തുടര്‍ ചികിത്സയുമൊക്കെ പരീക്ഷിച്ചിരുന്നു. നിരാശയായിരുന്നു ഫലം. ചികിത്സയ്ക്കിടയില്‍ എന്റെ മറ്റേതെങ്കിലും അവയവങ്ങളുടെ ശേഷി കുറഞ്ഞു വരികയാണെങ്കില്‍ അതിനെ ബാലന്‍സ് ചെയ്ത് കാലിന് ചലനം ലഭിക്കുമെന്നായിരുന്നു ഡോക്ടറുടെ പ്രവചനം. പക്ഷേ വിധി അവിടെയും കൈവിട്ടു. അവള്‍ എന്നന്നേക്കുമായി വികലാംഗയായി. അമ്മയുടെ തണലില്‍ നിന്നായിരുന്നു ജീവിതം കരുപ്പിടിപ്പിച്ചത്. പ്ലസ്ടു പാസായി, ടൈപ്പിംഗ് പോലുള്ള പഠനങ്ങളൊക്കെയായി വീട്ടില്‍ തന്നെ കഴിഞ്ഞു കൂടി. അതിനിടയില്‍ വിവാഹ സ്വപ്നം അനിതയുടെ ചിന്തകളില്‍ പോലും വന്നിരുന്നില്ല. പക്ഷേ വിധി കൈവിട്ടില്ല. തങ്ങളുടെ കാലം കഴിഞ്ഞാല്‍ മകള്‍ക്ക് ആരുണ്ടാകുമെന്ന ചിന്തയിലാണ് ഒടുവില്‍ മാട്രിമോണിയലില്‍ മാതാപിതാക്കള്‍ വിവാഹപരസ്യം നല്‍കിയത്. ഈ വിവാഹാലോചന കണ്ടാണ് സനല്‍ തേടിയെത്തിയത്. അനിതയുടെ വയ്യായ്കയെ കുറിച്ച് വിശദമായി തന്നെ പറഞ്ഞിരുന്നു. വരുന്ന ആലോചനകളിലും വൈകല്യമുള്ളൊരാളെ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അത്തരം നിരവധി ആലോചനകള്‍ വന്നതുമാണ്. വന്നതെല്ലാം എന്നെപ്പോലെ ശാരീരികമായി ബുദ്ധിമുട്ടുന്നവരുടെ ആലോചനകള്‍. പക്ഷേ അച്ഛനും അമ്മയ്ക്കും അത്രയും ദൂരം വന്ന് അന്വേഷിക്കുന്നതിലെ ബുദ്ധിമുട്ട് മാത്രംകരുതി ആ ആലോചനകളെ വേണ്ടെന്നു വച്ചു.