കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രമായതിന് ശേഷമുള്ള മാറ്റം, തുറന്ന് പറഞ്ഞ് ശരണ്യ ആനന്ദ്

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. ഇപ്പോള്‍ ലോക്ക്ഡൗണ്‍ സമയം സംഭവിച്ച മാറ്റങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ശരണ്യ. ബോളിവുഡിലെ ഒരു ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നതിനെ കുറിച്ചും വേദികയായതിന് ശേഷമുള്ള മാറ്റത്തെ കുറിച്ചുമൊക്കെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നു.

ശരണ്യ ആനന്ദിന്റെ വാക്കുകളിങ്ങനെ, ലോക്ഡൗണ്‍ കാലം സമ്മാനിച്ച ഭാഗ്യമാണ് വേദിക എന്ന കുടുംബവിളക്കിലെ കഥാപാത്രം. ലോക്ഡൗണ്‍ വന്നതോടെ സിനിമകളെല്ലാം നിര്‍ത്തിവെച്ച് വീട്ടിലിരിക്കുമ്പോഴാണ് ഏഷ്യാനെറ്റില്‍ നിന്ന് വിളി വരുന്നത്. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ഏറെ കാലമായി ഞാന്‍ ആഗ്രഹിച്ചിരുന്ന ഒന്നായി തോന്നി. ചെറിയ നെഗറ്റീവ് ടച്ചും നല്ല തന്റേടവും ഒത്തിണങ്ങിയ വേദിക എനിക്ക് ഓക്കെയാണെന്ന് തോന്നിയപ്പോള്‍ സമ്മതം മൂളുകയായിരുന്നു. ഞാന്‍ വരുന്നതിന് മുന്‍പേ മറ്റൊരാളായിരുന്നു വേദികയെ അവതരിപ്പിച്ചത്.

പകരക്കാരിയായി എന്നെ പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. അതുപോലെ ഇതിന്റെ റിസള്‍ട്ട് അനുസരിച്ചാകാം പിന്നീടുള്ള എന്റെ സിനിമ കരിയര്‍ പോലും തീരുമാനിക്കപ്പെടുന്നത്. കാരണം പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ്. എന്റേതായ സ്‌റ്റൈലില്‍ ഞാന്‍ വേദികയെ അവതരിപ്പിച്ചു. ആദ്യ എപ്പിസോഡുകളില്‍ തന്നെ മികച്ച സ്വീകരണമാണ് മലയാളി പ്രേക്ഷകര്‍ തന്നത്. എന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണത്തിലടക്കം വലിയ കുതിച്ചുചാട്ടം ഈ കഥാപാത്രമുണ്ടാക്കി. എല്ലാ പ്രായത്തിലുമുള്ള മലയാളികളിലേക്ക് കുടുംബവിളക്കിലൂടെ കടന്ന് ചെല്ലാന്‍ സാധിച്ചു.

അതുപോലെ സിനിമയിലെ പല പ്രമുഖ സംവിധായകരും വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോള്‍ കുടുംബവിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഞാനാണ്. എളുപ്പത്തില്‍ തിരിച്ചറിയപ്പെടുന്നു. കരിയറില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു കുടുംബവിളക്കെന്ന് ഇപ്പോള്‍ തോന്നുന്നു. സിനിമയില്‍ എനിക്ക് മികച്ചൊരു കഥാപാത്രം ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ മിനിസ്‌ക്രീന്‍ ബ്രേക്ക് കിട്ടി. അത് സിനിമയില്‍ പുതിയ വഴികള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

രാജ്കുമാര്‍ ഹിരാനിയുടെ സിനിമയിലാണ് അടുത്തതായി അഭിനയിക്കുന്നത്. എന്റെ സ്വപ്‌ന സിനിമയാണത്. ആമിര്‍ ഖാനും അനുഷ്‌കയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ഷൂട്ടിങ്ങ് ആരംഭിക്കും. വിനയന്‍ സാറിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും ജോഷി സാറിന്റെ സിനിമയിലും അഭിനയിക്കാന്‍ അവസരം വന്നിരുന്നു. സീരിയലിന്റെയും വിവാഹ തിരക്കുകളും കാരണം അതില്‍ അഭിനയിക്കാന്‍ ആയില്ല. ഇമോഷന്‍സ് നല്ല രീതിയില്‍ കാണിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ വരട്ടേ എന്നാണ് ആഗ്രഹം