സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ നിരക്കുകൾ ഉയർത്തി

ഏറ്റവും വലിയ വായ്പാ ദാതാക്കളായ എസ്ബിഐ വായ്പ നിരക്കുകൾ ഉയർത്തി. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുള്‍പ്പെടെ നിരവധി പ്രമുഖ ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ക്രെഡിറ്റ് സ്‌കോര്‍ 800 പോയ്ന്റിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഈ നിരക്ക്. അതായത് ക്രെഡിറ്റ് സ്കോർ കുറയുന്നതിനനുസരിച്ച് വായ്പ നിരക്ക് കൂടും എന്നർത്ഥം.

ഇനി പുതിയതായി ഭവന വായ്പ എടുക്കുന്നവർക്ക് ക്രെഡിറ്റ് സ്‌കോർ 750നും 799-നും ഇടയിലുള്ളതാണെങ്കിൽ പലിശ നിരക്ക് 7.65 ശതമാനമായിരിക്കും. പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് മുൻപ് വായ്പാ നിരക്ക് ഉയർത്തിയവർ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിൽ 0.50 ശതമാനം വർധനയാണ് വരുത്തിയത്. നിലവിൽ റിപ്പോ നിരക്ക് 4.90 ശതമാനമാണ്.

നിരക്കുകൾ ഉയർത്തിയതോടെ എസ്ബിഐയുടെ ഏറ്റവും കുറഞ്ഞ ഭവനവായ്പാ പലിശ നിരക്കുകള്‍ ഇപ്പോള്‍ 7.55 ശതമാനമായി. എന്നാൽ വനിതകളാണ് അപേക്ഷകർ എന്നുണ്ടെങ്കിൽ അവർക്ക് വായ്പ നിരക്കുകളിൽ 0.05% കിഴിവ് ലഭിക്കും. വായ്പകൾ ബന്ധിപ്പിച്ചിരിക്കുന്ന എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ 7.55 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. എംസിഎല്‍ആര്‍ നിരക്കുകൾ 0.20 ശതമാനം വര്‍ധിപ്പിച്ചിട്ടുമുണ്ട്.