മുങ്ങിയ വ്യാജ അഭിഭാഷക മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ പൊങ്ങി; സെസി സേവ്യര്‍ ഹൈക്കോടതിയില്‍

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. സെസിയുടെ ഹര്‍ജി ഉടന്‍ പരിഗണിച്ചേക്കും. തനിക്കെതിരെ ചുമത്തിയ വഞ്ചനാ കുറ്റമടക്കമുള്ളവ നിലനില്‍ക്കില്ലെന്നാണ് സെസി ജാമ്യാപേക്ഷയില്‍ പറയുന്നത്. നേരത്തേ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സെസി ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ജാമ്യം കിട്ടില്ലെന്നന്ന് ഉറപ്പായതോടെ ആരുടെയും കണ്ണില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു.

സെസിയുടെ പേരില്‍ ആള്‍മാറാട്ട കുറ്റമുള്‍പ്പടെ ചുമത്തിയതിനാല്‍ കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. ജാമ്യം കിട്ടുമെന്ന് വിശ്വസിച്ച്‌ കോടതിയില്‍ എത്തിയ സെസി ഇതോടെയാണ് കോടതിയുടെ പിന്നിലൂടെ മുങ്ങിയത്. ഇതിന് പൊലീസിന്റെയും ചില അഭിഭാഷകരുടെയും സഹായം ഉണ്ടായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സെസിയെ പിടികൂടാന്‍ പൊലീസിന് താല്‍പ്പര്യമില്ലെന്നും ആരോപണമുയര്‍ന്നു. ചേര്‍ത്തലയില്‍ ഉള്‍പ്പടെ പല സ്ഥലങ്ങളിലും സെസിയെ കണ്ടതായി പലരും പറഞ്ഞിരുന്നെങ്കിലും ഇവര്‍ എവിടെയുണ്ടെന്നതിനെക്കുറിച്ച്‌ ഒരു വിവരവുമില്ലെന്നാണ് പൊലീസ് പറയുന്നത്.

യോഗ്യതയില്ലാത്ത സെസി രണ്ടുവര്‍ഷത്തോളമാണ് കോടതിയില്‍ വിലസിയത്. സെസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. അന്വേഷണത്തില്‍ കത്തിലെ ആരോപണം ശരിയാണെന്ന് വ്യക്തമായി. മാത്രമല്ല ഇവര്‍ സമര്‍പ്പിച്ച റോള്‍ നമ്ബര്‍ മറ്റൊരു അഭിഭാഷകയുടേതാണെന്നും അന്വേഷണത്തില്‍ മനസിലായി. ഇതേത്തുടര്‍ന്ന് അസോസിയേഷന്‍ പരാതി നല്‍കുകയായിരുന്നു. കള്ളി വെളിച്ചത്തായെന്ന് വ്യക്തമായതോടെയാണ് സെസി ഒളിവില്‍ പോയത്.