![shaj kiran swapna](https://thekarmanews.com/wp-content/uploads/2022/06/shaj-kiran-swapna.jpg)
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയാണ് മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രായി രഹസ്യ മൊഴി നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇരുവരും രഹസ്യമൊഴി നൽകുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി നല്‍കിയത്. നയതന്ത്രസ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും മൊബൈല്‍ ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്നാണ് ഇ.ഡിയുടെ സംശയം. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനെന്ന രീതിയില്‍ സ്വപ്ന സുരേഷുമായി നടത്തിയ സംഭാഷണം വിവാദമായതോടെ ഷാജ് കിരൺ കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്തത് ഫോണ്‍രേഖകള്‍ തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിക്കാനാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാലക്കാട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇബ്രാഹിം പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയത്. സ്വപ്നയെ സ്വാധീനിച്ച് മൊഴിമാറ്റിക്കാൻ ശ്രമിച്ച കേസിൽ ഷാജ് കിരണിനെ പ്രതി ചേർക്കാവുന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിയമോപദേശം ലഭിച്ചിരുന്നു.