‘ഷൂസ് ഇടാന്‍ പറ്റുന്നില്ല, ബ്ലീഡിംഗ് വരും, സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്; റിസ ബാവയെക്കുറിച്ച് ഷാജി കൈലാസ്

റിസ ബാവ ഓര്‍മ്മയാകുമ്പോള്‍ താന്‍ സംവിധാനം ചെയ്ത ഓവസാന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കാനെത്തിയതിന്റെ ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ‘ഷാജി, ഇന്നലെയാണ് എന്റെ ഓപറേഷന്‍ കഴിഞ്ഞത്. സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ഷൂസ് ഇടാന്‍ പറ്റുന്നില്ല, ബ്ലീഡിംഗ് വരും.’ അദ്ദേഹമെന്ന നടന്റെ അഭിനയത്തോടുള്ള ആത്മാര്‍ത്ഥതയായിരുന്നു അതെന്ന് ഷാജി കൈലാസ് പറയുന്നു.

അദ്ദേഹത്തിന് വേണ്ടി താന്‍ ആ ഷോട്ട് മാറ്റി, മുക്കാല്‍ ഭാഗം മാത്രം കാണിക്കുന്ന രീതിയില്‍ ഷോട്ട് ചിത്രീകരിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രത്തില്‍ പൊലീസ് ഓഫീസറായിട്ടായികരുന്നു റിസബാവയുടെ വേഷം. ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസമായിരുന്നു ചിത്രീകരണം. എന്നിട്ടും ജോലിയോടുള്ള ആത്മാര്‍ത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം റിസ ബാവ സെറ്റില്‍ ഓടിയെത്തിയെന്നും റിസബാവ പറഞ്ഞു.

ഷാജി കൈലാസിന്റെ ഡോ. പശുപതി എന്ന സിനിമയിലൂടെയായിരുന്നു റിസബാവയുടെ സിനിമാ അരങ്ങേറ്റം. ആദ്യം സായ് കുമാറിനെയായിരുന്നു കഥാപാത്രത്തിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ ഷെഡ്യൂളുകള്‍ തമ്മില്‍ ക്ലാഷ് വന്നതിനാല്‍ സായ് കുമാര്‍ പിന്മാറി പകരം റിസ ബാവയെ നിര്‍ദേശിക്കുകയായിരുന്നു. സ്വാതി തിരുനാള്‍ എന്ന നാടകത്തില്‍ അഭിനയിക്കുകയായിരുന്നു അപ്പോള്‍ റിസ ബാവ. ആലപ്പുഴയിലെ ഒരു ഉള്‍നാട്ടിലായിരുന്നു നാടകം. സായ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രഞ്ജി പണിക്കര്‍ ഉടന്‍ തന്നെ കാറെടുത്ത് അവിടെ പോയി റിസ ബാവയെ കൂട്ടി. കണ്ടമാത്രയില്‍ തന്നെ റിസ ബാവയെ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.

റിസ ബാവയ്‌ക്കെപ്പോഴും എല്ലാവരോടും സ്‌നേഹമായിരുന്നുവെന്ന് ഷാജി കൈലാസ് ഓര്‍ക്കുന്നു. പെരുമാറ്റത്തിലും മറ്റും എല്ലാവരോടും ഇഷ്ടമായിരുന്നു. എന്ത് കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു റിസ ബാവയെന്ന് ഷാജി കൈലാസ് പറഞ്ഞു. വില്ലന്‍ കാഥാപാത്രമാണെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാന്‍ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.