ഷാരിഖ് കൊച്ചിയിലും സ്‌ഫോടനം ലക്ഷ്യമിട്ടു; പനമ്പള്ളിനഗറിലും എത്തി

കൊച്ചി. മംഗളുരു സ്‌ഫോടനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി മുഹമ്മദ് ഷാരിഖ് കൊച്ചിയിലും സ്‌ഫോടനം ലക്ഷ്യമിട്ടതായി പോലീസ്. ഇതിനായി ആലുവയില്‍ അഞ്ചു ദിവസത്തോളം താമസിച്ച ഇയാള്‍ കൊച്ചി നഗരത്തില്‍ എത്തിയതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ആലുവയ്ക്കു പുറമേ പനമ്പള്ളിനഗറിലും മുനമ്പത്തും നോര്‍ത്ത് പറവൂരിലൂം ഷാരീഖ് വന്നതിന്റെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്‌ഫോടനം ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും ഇയാള്‍ യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുളച്ചലിലും കന്യാകുമാരിയിലും താമസിച്ചിരുന്ന മുഹമ്മദ് ഷാരിഖിന്റെ ഈ സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തില്‍ ഷാരിഖുമായി നിരവധിപ്പേര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് കണ്ടെത്തല്‍.

ഇവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷാരിഖ് തനിച്ചായിരുന്നില്ല കേരളത്തില്‍ എത്തിയത് എന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു പ്രാദേശക സഹായം ലഭിച്ചവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. ഇതിനിടെ ഇയാള്‍ ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദര്‍ശിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സ്‌ഫോടനം നടത്തുന്നതിനു ഏതാനും ദിവസങ്ങള്‍ മുമ്പാണ് ശ്രീകൃഷ്ണ മഠം സന്ദര്‍ശിച്ചത്.

ഇയാളുടെ ഫോണില്‍ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തി. ഈ പരിസരത്തു വച്ചു സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതായും വിവരമുണ്ട്. സ്‌ഫോടനത്തിനു തൊട്ടു മുമ്പ് മംഗളുരു പരിസരത്ത് സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളില്‍ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉഡുപ്പിയിലും സ്‌ഫോടനം ലക്ഷ്യമിട്ടാണോ സന്ദര്‍ശിച്ചതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.