ഒടുവിൽ തീരുമാനമായി; സിപിഐഎം പാർട്ടി കോൺഗ്രസിൽ ശശി തരൂർ പങ്കെടുത്തരുതെന്ന് സോണിയാ ഗാന്ധി

സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന പ്രശ്നങ്ങൾക്കിടെ നിർണായകമായ തീരുമാനവുമായി സോണിയാ ഗാന്ധി. ശശി തരൂർ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് സോണിയാ ഗാന്ധിയുടെ തീരുമാനം. സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കട്ടെയെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ പ്രതികരിച്ചത്.

വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ വെളിപ്പെടുത്തിയിരുന്നു.കോൺഗ്രസിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ബിജെപി പങ്കെടുക്കാത്തത് കൊണ്ടാണ് കോൺഗ്രസും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തത്. ഇടതുപക്ഷവിരുദ്ധ ചേരി ഉണ്ടാക്കാൻ ആർഎസ്എസ് സഹായം ഉറപ്പിക്കലാണ് ലക്ഷ്യം. കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാൻ തയ്യാറായാൽ നേതാക്കളെ സ്വാഗതം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.